കനേഷ്യസ് അത്തിപ്പൊഴിയിൽ
ദേശാന്തരങ്ങൾ കടന്നു ജീവിതം കെട്ടി പടുക്കുവാൻ മറുനാട്ടിലെത്തിയ യുക്കെ മലയാളികൾ ഓരോരുത്തരും എന്നും നെഞ്ചോട് ചേർത്ത് നിർത്തുന്ന ഒന്നാണ് നമ്മുടെ നാടിന്റെ ഓർമ്മകളും ചിന്തകളും …അത്തരം ജന്മ നാടിന്റെ ഓർമ്മകളും പേറി , മറുനാട്ടിൽ നാടൻ കലകളുടെ പൂരവുമായി, കടലും കായലും വലം വെച്ച് നൃത്തം ചെയ്യുന്ന തിരുവിതാം കൂറിന്റെ തലയെടുപ്പായ ചേർത്തലയുടെ മക്കൾ നാലാമത് സംഗമത്തിനായി ജൂൺ 26 ശനിയാഴ്ച ഓക്സ്ഫോർഡിൽ ഒത്തു കൂടി.
സ്‌കൂൾ ,കോളേജ് കാലഘട്ടങ്ങളിലെ ഓർമ്മകളും ,നാട്ടു വിശേഷങ്ങളും പങ്കു വെച്ച് ആട്ടവും പാട്ടുമായി ചേർത്തലക്കാർ ഒരു ദിവസം മനസ്സ് തുറന്നു ആഘോഷിച്ചു .പ്രസിഡെന്റ്റ് സാജു ജോസപ്പിന്റെ അധ്യക്ഷത്തിൽ കൂടിയ ചടങ്ങിൽ യുക്കെയിലെ അറിയപ്പെടുന്ന എഴുത്തുകാരി സിസിലി ജോർജ് മുഖ്യതിഥിയായി പങ്കെടുത്തു. ഓക്സ്ഫോർഡ് മലയാളി അസ്സോസിയേഷൻ രക്ഷാധികാരിയായ പ്രമോദ് കുമരകം ചടങ്ങിൽ ആശംസാ പ്രസംഗം നടത്തി.
ചാരിറ്റിയുടെ മഹനീയ സന്ദേശവും പകർന്നു കൊണ്ട് കഴിഞ്ഞ സംഗമത്തിൽ അംഗങ്ങൾ ചാരിറ്റിക്കായി സമാഹരിച്ച 68306 രൂപ , സാമ്പത്തീക പരാധീനതകളാൽ ചികിത്സക്ക് ബുദ്ധിമുട്ടിയിരുന്ന ചേർത്തല നിവാസികളായ തണ്ണീർമുക്കത്തുള്ള 19 വയസ്സുകാരൻ അഹിൽ , 38 വയസുകാരനായ പട്ടണക്കാട്ടുള്ള ഉദയൻ എന്നിവർക്ക് നൽകിയതായി ചാരിറ്റി കോർഡിനെറ്റർ സാജൻ മാടമന യോഗത്തെ അറിയിച്ചു . പ്രസിഡന്റ് സാജു ജോസഫ് സെക്രെട്ടറി ടോജോ ഏലിയാസ് ട്രെഷറർ ജോൺ ഐസക്,ചാരിറ്റി കോർഡിനേറ്റർ സാജൻ മാടമന എന്നിവർക്ക് യോഗം നന്ദി രേഖപ്പെടുത്തി .തുടർന്ന് ചേർത്തല സംഗമത്തിന്റെ 2018 -2019 ലെ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.
സ്റ്റോക്ക് ഓൺ ട്രെൻറ്റിൽ നിന്നുള്ള റിജോ ജോൺ പ്രസിഡന്റ് ആയും ,സാജൻ മാടമന സെക്രട്ടറി ആയും ജോസിച്ചൻ ജോൺ ട്രെഷറർ ആയും ,ഷെഫീൽഡിൽ നിന്നുള്ള ആനി പാലിയത്തു ചാരിറ്റി കോർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.
നാട്ടുകാർ തമ്മിൽ നിരന്തര ബന്ധവും പരസ്പര സഹകരണവും ഊട്ടി ഉറപ്പിക്കുവാൻ ഉതകുന്ന തലത്തിലും പ്രവർത്തന മേഖല വിപുലീകരിക്കുവാനുള്ള ഭാഗത്തിന്റെ അടിസ്ഥാനത്തിലും അടുത്ത പ്രാവശ്യം മുതൽ സംഗമം കൂടുതൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷമാക്കുവാൻ യോഗത്തിൽ തീരുമാനം ഉണ്ടായി .
click on malayalam character to switch languages