ലണ്ടൻ: ബ്രക്സിറ്റ് വിഷയങ്ങളിൽ ക്യാബിനറ്റ് മന്ത്രിമാരിൽ സമവായമുണ്ടാക്കി തെരേസാ മേയുടെ വിജയം. കടുപ്പം കുറഞ്ഞ ബ്രക്സിറ്റെന്ന ആശയത്തെ എതിര്‍ക്കാനെത്തിയ ക്യാബിനറ്റ് അംഗങ്ങളെ ഭീഷണിപ്പെടുത്തിയാണ് പ്രധാനമന്ത്രി തന്റെ നിലപാട് വിജയിപ്പിച്ചെടുത്തത്. ചെക്കേഴ്സ് കണ്ട്രി വസതിയില്‍ വെച്ച് ചേര്‍ന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായം. വിവാദമായ 12 പോയിന്റ് പദ്ധതി അനുസരിച്ച് ബ്രിട്ടനില്‍ ബ്രസല്‍സിന്റെ നിയമങ്ങള്‍ വ്യാപാരത്തില്‍ ബാധകമാക്കാനും, ഇയു ജഡ്ജിമാരുടെ വിധികള്‍ നയിക്കാനും വഴിയൊരുക്കും. ബ്രക്സിറ്റ് നടപ്പാക്കാന്‍ വിധിയെഴുതിയ ജനങ്ങളെ ചതിക്കുന്ന പണിയാണ് സര്‍ക്കാര്‍ ഒപ്പിക്കുന്നതെന്ന് ഒരു സീനിയര്‍ ബ്രക്സിറ്റര്‍ വിളിച്ച് പറയുകയും ചെയ്തു.
നോര്‍ത്തേണ്‍ ഐറിഷ് അതിര്‍ത്തിയാണ് ബ്രസല്‍സ് ചര്‍ച്ചകളില്‍ പ്രധാന തലവേദനയായി നിന്നിരുന്നത്. ഇതിന് പരിഹാരമായി യുകെ-ഇയു ഫ്രീ ട്രേഡ് ഏരിയ സൃഷ്ടിച്ച് സംയുക്ത കസ്റ്റംസ് മേഖല സൃഷ്ടിക്കുകയാണ് പദ്ധതി. എന്നിരുന്നാലും ബ്രസല്‍സിന് വേണ്ടി സാധനസാമഗ്രികളില്‍ താരിഫ് ഈടാക്കാനുള്ള ചുമതല ബ്രിട്ടനില്‍ അവശേഷിക്കും. ഡേവിഡ് ഡേവിസും, ബോറിസ് ജോണ്‍സണും ഇതിനെ നഖശിഖാന്തം എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. മന്ത്രിമാര്‍ പ്രതിഷേധം രേഖപ്പെടുത്തി രാജിവെയ്ക്കുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ഇത് സംഭവിച്ചില്ലെന്നത് ഡൗണിംഗ് സ്ട്രീറ്റ് കേന്ദ്രങ്ങള്‍ക്ക് ആശ്വാസമായി.
ബ്രസല്‍സിന്റെ ഭീഷണിക്ക് വഴങ്ങിയുള്ള കരാര്‍ മാത്രമാണ് തെരേസ മേയുടെ പദ്ധതിയെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രക്സിറ്റ് അനുകൂലികള്‍ രൂക്ഷമായ വിമര്‍ശനമാണ് അഴിച്ചുവിടുന്നത്. 17.4 മില്ല്യണ്‍ വോട്ടര്‍മാരെ വഴിതെറ്റിച്ച പ്രധാനമന്ത്രി വ്യാജ ബ്രക്സിറ്റാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ലീവ് മീന്‍സ് ലീവ് ബോസ് ജോണ്‍ ലോംഗ്വര്ത്ത് വ്യക്തമാക്കി. നിയമങ്ങളും, വ്യാപാരവും, അതിര്‍ത്തിയും ഒന്നും നമ്മുടെ നിയന്ത്രണത്തില്‍ വരില്ലെങ്കില്‍ പിന്നെ ഇതെന്ത് ബ്രക്സിറ്റ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം യൂറോപ്പ് അനുകൂല ബിസിനസ്സുകള്‍ പദ്ധതിയെ സ്വാഗതം ചെയ്തു. സര്‍ക്കാരിന് ലഭിച്ച മുന്നറിയിപ്പുകള്‍ കാര്യമായി എടുക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പദ്ധതിയെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി പറയുന്നു.
പദ്ധതി സംബന്ധിച്ച് ധവളപത്രം ഇറക്കുന്ന പ്രധാനമന്ത്രി തിങ്കളാഴ്ച എംപിമാരെ അഭിസംബോധന ചെയ്യും. ഇതിന് ശേഷമാകും ബ്രസല്‍സുമായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുക. 4 മണിക്കൂര്‍ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തന്റെ മന്ത്രിമാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതില്‍ തെരേസ മേയ് വിജയിച്ചത്.
click on malayalam character to switch languages