ലണ്ടൻ: തലസ്ഥാന നഗരിയിലെ കത്തികുത്ത് ആക്രമണങ്ങൾ നിർബാധം തുടരുകയാണ്. കൗമാരക്കാരാണ് കൂടുതലും ആക്രമണങ്ങളിൽ പെടുന്നത്. കൂട്ടുകാര്‍ വിളിച്ച് ഇറക്കി കൊണ്ടുപോയ ശേഷം മലയാളിയായ 15-കാരനെ കുത്തിക്കൊന്ന സംഭവം സമൂഹത്തെ ആകെ ഞെട്ടിച്ചിരുന്നു. തെറ്റായ കൂട്ടുകെട്ടുകളാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് കോടതിയില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഇത്തരം അക്രമങ്ങള്‍ക്ക് അവസാനമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നോര്‍ത്ത് ലണ്ടന്‍ തെരുവിന്റെ മധ്യത്തില്‍ വെച്ചാണ് പട്ടാപ്പകല്‍ പുതിയ അക്രമം അരങ്ങേറിയത്. കത്തിക്കുത്തില്‍ ഗുരുതരമായി പരുക്കേറ്റ പതിനാലുകാരന്‍ ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. അതിക്രൂരമായ അക്രമത്തില്‍ ഇരയ്ക്ക് പല തവണ കുത്തേറ്റു. ഗുരുതരാവസ്ഥയിലായ ആണ്‍കുട്ടിയെ ഈസ്റ്റ് ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐലിംഗ്ടണിലെ ഫെയര്‍ബ്രിഡ്ജ് റോഡിലേക്കാണ് അക്രമം നടന്നതായുള്ള വിവരങ്ങളെത്തുടര്‍ന്ന് ഓഫീസര്‍മാര്‍ കുതിച്ചെത്തിയത്.
സംഭവസ്ഥലത്ത് നിന്നും 11 വയസ്സുള്ള ആണ്‍കുട്ടിയെയാണ് കൊലപാതക ശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം ഈ കുട്ടിയുടെ അറസ്റ്റ് റദ്ദാക്കി തിരികെ വിട്ടതായും പോലീസ് അറിയിച്ചു. പോലീസിന് പുറമെ ലണ്ടന്‍ എയര്‍ ആംബുലന്‍സും സ്ഥലത്തെത്തി പരുക്കേറ്റ ആണ്‍കുട്ടിക്ക് ചികിത്സ ലഭ്യമാക്കി. വിവരം നല്‍കിയതനുസരിച്ച് കുട്ടിയുടെ കുടുംബം ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. സംഭവത്തിന് ദൃക്‌സാക്ഷികള്‍ ആയവരുണ്ടെങ്കില്‍ വിവരം അറിയിക്കാനാണ് പോലീസ് നിര്‍ദ്ദേശിക്കുന്നത്.
കത്തിക്കുത്തും ചോരപ്പുഴയും തലസ്ഥാന നഗരത്തിന് ഒരു പുത്തരിയല്ലാതായി മാറിയ ഘട്ടത്തിലാണ് പുതിയ അതിക്രമം. ഈ വര്‍ഷം കൊല്ലപ്പെട്ടവരുടെ എണ്ണം 81 ആയിട്ടുണ്ട്. ഈ റെക്കോര്‍ഡില്‍ ന്യൂയോര്‍ക്കിനെ മറികടന്നാണ് ലണ്ടന്റെ കുതിപ്പ്. ലണ്ടനില്‍ നിന്നും ബെഡ്‌ഷോര്‍ഡ്ഷയര്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, ഹാംപ്ഷയര്‍, വാര്‍വിക്ക്ഷയര്‍, നോര്‍ഫോക്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളിലേക്കും കത്തി അക്രമങ്ങള്‍ വ്യാപിക്കുകയാണ്. ലണ്ടൻ നഗരത്തിലെ ആക്രമണങ്ങൾ നിർബാധം തുടരുമ്പോഴും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനുള്ള നടപടികൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
click on malayalam character to switch languages