ഹൈദരബാദ്: സി.പി.എമ്മിന്റെ 22-ാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കാനിരിക്കെ, അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ സി.പി.എം ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരി രണ്ടാമൂഴത്തിലേക്ക് കടക്കും. പുതിയ കേന്ദ്രകമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് എം.വി. ഗോവിന്ദനും തൃശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനും എത്താൻ സാദ്ധ്യത. മുതിർന്ന പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയും എ.കെ. പത്മനാഭനും 80 വയസ് കഴിഞ്ഞതിനാൽ പി.ബിയിൽ നിന്നും കേന്ദ്രകമ്മിറ്റിയിൽ നിന്നും ഒഴിയും. ഇരുവരും കേന്ദ്രകമ്മിറ്റിയിൽ ക്ഷണിതാവായി തുടർന്നേക്കും. തിരുവനന്തപുരത്ത് ഇ.എം.എസ് പഠനഗവേഷണ കേന്ദ്രത്തിന്റെ ചുമതലയിൽ രാമചന്ദ്രൻ പിള്ള ഏർപ്പെട്ടേക്കും.
മുതിർന്ന നേതാവ് പി.കെ. ഗുരുദാസനും കേന്ദ്രകമ്മിറ്റിയിൽ നിന്നൊഴിയും. ഗുരുദാസന് പകരമാണ് എം.വി. ഗോവിന്ദന്റെ പേര് പറഞ്ഞുകേൾക്കുന്നത്. അഖിലേന്ത്യാ സെന്ററിനെ പ്രതിനിധീകരിച്ച് ഇപ്പോൾ കേന്ദ്രകമ്മിറ്റിയിൽ ക്ഷണിതാക്കളായ മലയാളികളായ ഡോ. വിജുകൃഷ്ണൻ, മുരളീധരൻ, ആന്ധ്രയിൽ നിന്നുള്ള അരുൺകുമാർ എന്നിവർ കേന്ദ്രകമ്മിറ്റിയിൽ സ്ഥിരാംഗങ്ങളാകും. ഇവരിപ്പോൾ സ്ഥിരം ക്ഷണിതാക്കളാണ്. ദളിത് പ്രാതിനിദ്ധ്യം, പാർട്ടിയുടെ അഖിലേന്ത്യാ ദളിത് സംഘടനയുടെ ഭാരവാഹിത്വം എന്നിവയാണ് കെ. രാധാകൃഷ്ണന് കല്പിക്കപ്പെടുന്ന സാദ്ധ്യതകൾ. ഉത്തരാഖണ്ഡ് സംസ്ഥാന സെക്രട്ടറി രജീന്ദർ നഗി, ഛത്തീസ്ഗഢ് സംസ്ഥാന സെക്രട്ടറി സഞ്ജയ് പരാട്ടെ എന്നിവരാണ് കേന്ദ്രകമ്മിറ്റിയിലേക്ക് സാദ്ധ്യത കല്പിക്കപ്പെടുന്ന മറ്റ് രണ്ടുപേർ. 91 അംഗ കേന്ദ്രകമ്മിറ്റിയാണ് നിലവിൽ. 5 സ്ഥിരം ക്ഷണിതാക്കളും 5 പ്രത്യേക ക്ഷണിതാക്കളുമുണ്ട്.
എസ്.ആർ.പി ഒഴിയുമെങ്കിലും കേരളത്തിൽ നിന്ന് പി.ബിയിലേക്ക് പുതുതായി ആരെങ്കിലുമെത്താൻ സാദ്ധ്യത കുറവാണെന്നാണ് സൂചന. കേരളത്തിൽ നിന്ന് ഇപ്പോൾ തന്നെ 3 പേർ പി.ബിയിലുള്ളതിനാൽ ഇനിയൊരാളെ കൂടി ഉൾപ്പെടുത്തുന്നത് പ്രാദേശിക സന്തുലിതാവസ്ഥയെ തകിടംമറിക്കുമെന്ന വാദഗതി കേന്ദ്ര നേതൃത്വത്തിലുണ്ട്. സി.ഐ.ടി.യുവിനെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ പ്രസിഡന്റ് കെ. ഹേമലതയോ ജനറൽസെക്രട്ടറി തപൻ സെന്നോ പി.ബിയിലെത്തിയേക്കാം.
2015ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ ആദ്യമായി ജനറൽസെക്രട്ടറിയായ യെച്ചൂരി വീണ്ടും തുടരുമോയെന്നതിനെ ചൊല്ലി കഴിഞ്ഞ ദിവസംവരെയും ആശയക്കുഴപ്പം നിലനിന്നിരുന്നു. കരട് രാഷ്ട്രീയ പ്രമേയത്തിൽ വിയോജനം രേഖപ്പെടുത്തിയ യെച്ചൂരിയുടെ ന്യൂനപക്ഷ നിലപാടിന്, പൊതുചർച്ചയിലും കടുത്ത വിമർശനം നേരിടേണ്ടി വന്നെങ്കിലും പ്രതിനിധികളുടെ പൊതുവികാരം അളന്നപ്പോൾ ഭൂരിപക്ഷപിന്തുണ അദ്ദേഹത്തിന് അനുകൂലമായത് വിജയമായി. ഇതോടെ യെച്ചൂരി രണ്ടാംതവണയും ജനറൽ സെക്രട്ടറിയായി തുടരുമെന്ന് മിക്കവാറും ഉറപ്പിക്കാം.
click on malayalam character to switch languages