1 GBP = 109.48
breaking news

സമരങ്ങളുടെ നൂറ്റാണ്ട് താണ്ടിയ സഖാവ്: വി എസ് അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ

സമരങ്ങളുടെ നൂറ്റാണ്ട് താണ്ടിയ സഖാവ്: വി എസ് അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ


കേരള രാഷ്ട്രീയത്തിലെ അതികായൻ സഖാവ് വി എസ് അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ. സമരങ്ങളുടെ നൂറ്റാണ്ട് താണ്ടിയ സഖാവിന്റെ പോരാട്ടങ്ങൾ എന്നും സമൂഹത്തിന് ആവേശമാണ്. പോരാട്ടമെന്ന വാക്കിനൊരു ആൾരൂപമുണ്ടെങ്കിലത് വി എസ് അച്യുതാനന്ദനാണ്. നാടുവാഴിക്കാലത്ത് നട്ടെല്ലുയർത്തി നിന്ന് മുഷ്ടിചുരുട്ടിയതിന്റെ കരുത്തുമായി നാട്ടിലിറങ്ങിയതാണാ ചങ്കൂറ്റം. ആ ഊറ്റംകൊണ്ട വരവിന് പിന്നിൽ അണിനിരന്ന മനുഷ്യർ ആവേശത്താലാമോദത്താൽ ആർത്തലച്ചു.

പുന്നപ്ര വയലാറിൽ തുടങ്ങി സൂര്യനെല്ലിയിലേയും മൂന്നാറിലേയും വൻമലകളിൽ തട്ടിയാ മുദ്രാവാക്യം കാസർകോടൻ കശുവാണ്ടി തോപ്പുകളിലും പ്ലാച്ചിമടയിലെ പൊരിയുന്ന വെയിലത്തും അയാളുടെ പിന്നാലെതന്നെ നടന്നു. ആലപ്പുഴയിലെ പുന്നപ്രയിൽ വെന്തലത്തറക്കുടുംബത്തിൽ ശങ്കരന്റേയും അക്കമ്മയുടേയും മകനായി 1923 ഒക്ടോബർ 20-ന് ജനനം. കുട്ടിക്കാലം മുതൽ തുടങ്ങിയ പോരാട്ട ജീവിതം. നാലാം വയസിൽ അമ്മ അക്കമ്മയെയും പതിനൊന്നാം വയസിൽ അച്ഛൻ ശങ്കരനെയും നഷ്ടമായതോടെ ഏഴാം ക്ലാസിൽ ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു. തുടർന്ന് മൂത്ത സഹോദരന്റെ തുന്നൽക്കടയിൽ സഹായി. പിന്നീട് കയർ ഫാക്ടറിയിൽ തൊഴിലാളി.

.സഖാക്കളുടെ സഖാവ് പി.കൃഷ്ണപിള്ളയുടെ സ്വാധീനം കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിച്ചു. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് തുടക്കം. പതിനേഴാം വയസിൽ പാർട്ടി അംഗം. തൊഴിലാളി വർഗ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഏടായ പുന്നപ്ര വയലാർ സമരത്തിന്റെ മുന്നണിയിൽ വിഎസ് അച്യുതാനന്ദൻ നിന്നു. കൊടിയ പൊലീസ് മർദനമേറ്റുവാങ്ങി. 1980 മുതൽ 92 വരെ 12 വർഷം സി പി ഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി. കണിശതയ്ക്കൊരു പകരം വാക്കുണ്ടെങ്കിൽ അത് പാർട്ടി സെക്രട്ടറി വിഎസ് അച്യുതാനന്ദൻ എന്നായി. പാർട്ടി ജയിക്കുമ്പോൾ വിഎസ് തോൽക്കുകയും വിഎസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിന്റെ കാലവുമുണ്ടായി വി.എസ്സിന്റെ രാഷ്ട്രീയ ജീവിതത്തിൽ.

പാർട്ടിക്കകത്തെ വിഭാഗീയതയിൽ ഒരുഭാഗത്ത് എന്നും വി.എസ് ഉണ്ടായിരുന്നു. ആദ്യം നായനാരും പിന്നീട് പിണറായി വിജയനും എതിരാളികൾ. 96ൽ പാർട്ടിയുടെ ഉറച്ചകോട്ടയായ മാരാരിക്കുളത്ത് തോറ്റു. പിന്നീട് കണ്ടത് മറ്റൊരു വിഎസിനെ. പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്ന കാലം വിഎസിന്റെ ജനകീയ നേതാവിലേക്കുള്ള പരകായ പ്രവേശത്തിന്റെ സമയമായിരുന്നു. പാമോലിൻ, ലാവ്‍ലിൻ, ഐസ്‌ക്രീം പാർലർ, ഇടമലയാർ എന്നീ വിവാദ കേസുകളിൽ ഒറ്റയ്ക്ക് പോരാടി. എൻഡോസൾഫാൻ, പ്ലാച്ചിമട കൊക്കോക്കോള വിരുദ്ധ സമരം എന്നിങ്ങനെ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു. മതികെട്ടാൻമല നടന്നുകയറി. സൂര്യനെല്ലിയിലെ പാവം പെൺകുട്ടിയ്ക്ക് താങ്ങും തണലുമായി ആ മനുഷ്യൻ നിന്നു. മൂന്നാറിലെ തോട്ടം തൊഴിലാളികളെ നെഞ്ചോടു ചേർത്തുപിടിച്ചു. അങ്ങനെ, സമരമെന്നാൽ, കേരളത്തിന് വിഎസായി.

എൺപത്തിമൂന്നാം വയസിൽ കേരളമുഖ്യമന്ത്രി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം സീറ്റ് നിഷേധിച്ച പാർട്ടിക്ക്, ശക്തമായ ജനകീയ ഇടപെടലിനെ തുടർന്ന് സീറ്റ് നൽകേണ്ടിവന്നതും ചരിത്രം. വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് സമയമാണിപ്പോൾ. വിശ്രമജീവിതത്തിലാണ് വിഎസ്. നീട്ടിയും കുറുക്കിയുമുള്ള ആ പ്രസംഗത്തിന്റെ അഭാവം പാർട്ടിയും കേരളവും വല്ലാണ്ടങ്ങറിയുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more