1 GBP = 111.79
breaking news

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപിനെ കമല വീഴ്ത്തുമെന്ന് സർവേ ഫലങ്ങൾ

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപിനെ കമല വീഴ്ത്തുമെന്ന് സർവേ ഫലങ്ങൾ

വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സർവേകളിൽ കുതിച്ച് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ തേരോട്ടം. ചിക്കാ​ഗോ സർവകലാശാലയിലെ നോർക് സംഘടിപ്പിച്ച സർവേയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ 38 പോയിന്റിന് മുന്നിലാണ് കമല. ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരമുള്ളത്.

ഏഷ്യൻ അമേരിക്കൻ വോട്ടർമാരിൽ 66 ശതമാനവും കമല ഹാരിസിന് വോട്ട് ചെയ്യുമെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം ട്രംപിന് 28 ശതമാനമാണ് വോട്ട് ഉറപ്പാക്കിയത്. 2024ൽ നടന്ന ഏഷ്യൻ അമേരിക്കൻ വോട്ടർ സർവേയിൽ (എഎവിഎസ്) 46 ശതമാനം പേർ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡനെ പിന്തുണക്കുമെന്ന് അറിയിച്ചിരുന്നു. 31 ശതമാനം ട്രംപിന് പിന്തുണയറിയിച്ചപ്പോൾ വോട്ട് ആർക്ക് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു 23 ശതമാനത്തിന്റെ പ്രതികരണം.

ഹാർവാർഡ് കെന്ന‍ഡി സ്കൂളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് യുവാക്കൾക്കിടയിൽ സംഘടിപ്പിച്ച സർവേയിലും കമല ഹാരിസാണ് മുന്നിൽ. 18നും 29നുമിടയിലുള്ളവരിൽ നടത്തിയ സർവേയിൽ ഡൊണാൾഡ് ട്രംപിനേക്കാൾ 32 ശതമാനം വോട്ട് സാധ്യത കമലയ്ക്കാണ്. സെപ്റ്റംബർ 4 മുതൽ 16 വരെ 2002 വിദ്യാർത്ഥികളിലാണ് സർവേ സംഘടിപ്പിച്ചത്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ അമേരിക്കയിലെ യുവാക്കളുടെ മുൻ​ഗണനകളിലും മനോഭാവത്തിലും മാറ്റമുണ്ടായി എന്നതിന്റെ തെളിവാണിതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് പോളിങ് ഡയറക്ടർ ജോൺ ഡെല്ല വോൾപ് പറ‍ഞ്ഞു.

റോയിട്ടേഴ്സ് – ഇപ്സോസ് സർവേയിലും കമല ഹാരിസ് തന്നെയാണ് മുന്നിൽ. ട്രംപിനേക്കാൾ 7 പോയിന്റ് ലീഡാണ് കമല ഹാരിസിനുള്ളതെന്നാണ് സർവേ ഫലം. കമല ഹാരിസിന് 47 ശതമാനവും ഡോണൾഡ് ട്രംപിന് 40 ശതമാനവും പോയിന്റാണ് സർവേ പ്രവചിക്കുന്നത്. അതേസമയം ഒരു പോയിന്റിന്റെ വ്യത്യാസമാണ് വാൾസ്ട്രീറ്റ് ജേണൽ പോള് പ്രവചിക്കുന്നത്. വാള്സ്ട്രീറ്റ് ജേണല് പോള് പ്രകാരം 48 ശതമാനമാണ് കമല ഹാരിസിനുള്ള പിന്തുണ. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന് 47% പേരുടെ പിന്തുണയാണുള്ളത്. സർവേ ഫലത്തിൽ 2.5 ശതമാനം പിഴവ് സാധ്യതയുണ്ടെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ കമല ഹാരിസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ട്രംപ് നുണപ്രചാരകനെന്ന് കമല പറഞ്ഞപ്പോൾ കുടിയേറ്റ ചർച്ചയിൽ കമലയെ ട്രംപ് തളർത്തി. സംവാദത്തിലെ പ്രകടനം കമലയ്ക്ക് ​ഗുണം ചെയ്തതിട്ടുണ്ടെന്നാണ് നി​ഗമനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more