ന്യൂസിലാന്റിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ 49 പേര് കൊല്ലപ്പെടാനുണ്ടായ സംഭവത്തില്‍ മുഖ്യ പ്രതിയായ ബ്രന്‍ഡന്‍ ടറാന്റ് ആക്രമണം ആസൂത്രണം ചെയ്തത് രണ്ട് വര്‍ഷത്തെ കൃത്യമായ കാത്തിരിപ്പിനൊടുവില്‍. ആസ്ട്രേലിയന്‍ വംശജനായ പ്രതി ആക്രമണം നടത്താന്‍ വേണ്ടി മാത്രം പദ്ധതിയുണ്ടാക്കി ന്യൂസിലാന്റിലെത്തുകയായിരുന്നുവെന്ന് ന്യൂസിലാന്റ് പൊലീസ് പറയുന്നു.
രാജ്യത്തെ രണ്ട് മുസ്ലിം പള്ളികള്‍ ലക്ഷ്യമാക്കി വന്ന ഭീകരര്‍ ഇത് വരെയുള്ള കണക്ക് പ്രകാരം 49 പേരെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച്ച ദിവസമായ ഇന്ന് നിരവധി പേരായിരുന്നു പള്ളിയിലെത്തിയത്. ഭീകരരുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക് സംഭവിച്ചവരെ ആശുപത്രികളില്‍ വിദഗ്ധ ചികില്‍സകള്‍ക്കായി മാറ്റിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. നാല്പതിന് മുകളില്‍ റൗണ്ട് വെടികളാണ് ഭീകരര്‍ പള്ളിക്കകത്ത് വെച്ചതെന്ന് പൊലീസ് പറയുന്നു.
‘ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും രാജ്യത്തെത്തിയ കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിനുള്ള ആക്രമണ’മാണ് താന്‍ നടത്തിയതെന്നാണ് ഭീകരന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മാനിഫെസ്റ്റോയില്‍ പറയുന്നത്. 73 പേജുള്ള മാനിഫെസ്റ്റോയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനെ പ്രശംസിക്കുകയും വെളുത്ത വംശജരുടെ മാറിയ മുഖമാണ് അദ്ദേഹമെന്നും പറയുന്നുണ്ട്. ആക്രമണം നടത്തിയ ഭീകരന് ബ്രന്‍ഡന്‍ ടറാന്റ് പുറത്ത് വിട്ട വീഡിയോ സാമൂഹിക മാധ്യമങ്ങില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഭീകരന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. വലത് പക്ഷ ഭീകരനാണ് ആക്രമണം നടത്തിയതെന്ന് പറയുന്ന ആസ്ട്രലിയന്‍ പ്രധാനമന്ത്രി സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.
വേദനിപ്പിക്കുന്ന വാർത്തയെന്ന് യൂറോപ്യൻ യൂനിയൻ കൗൺസിൽ പ്രസിഡൻറ് ഡോണൾഡ് ടസ്കും പ്രതികരിച്ചു. ന്യൂസിലൻഡ് എന്ന രാജ്യത്തിെൻറ മഹത്വം തകർക്കാൻ ഇത്തരം ഹീനമായ ആക്രമണങ്ങൾകൊണ്ട് കഴിയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. പള്ളികളിൽ സമാധാനത്തോടെ പ്രാർഥിക്കാനെത്തിയവർക്കു മേൽ വംശീയതയുടെ വിഷം പുരണ്ട ആക്രമണം നടത്തിയത് നീതീകരിക്കാനാവില്ലെന്ന് ജർമൻ ചാൻസലർ അംഗലാ മെർകൽ പ്രതികരിച്ചു.
ആക്രമണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിന് െഎക്യദാർഢ്യമറിയിച്ചു. വിദ്വേഷത്തിനും കലാപത്തിനും ജനാധിപത്യസമൂഹത്തിൽ സ്ഥാനമില്ലെന്ന് മോദി പ്രതികരിച്ചു. ന്യൂസിലൻഡിൽ നടന്നത് വംശീയ ആക്രമണമാണെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ കുറ്റപ്പെടുത്തി.
click on malayalam character to switch languages