രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചിട്ടില്ലെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്. തമിഴ്നാട്ടിലെ ജനങ്ങളുടെ ആഗ്രഹമാണ് പ്രകടിപ്പിച്ചത്. പശ്ചിമ ബംഗാളിൽ അടക്കം മറ്റ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും സ്റ്റാലിന് പറഞ്ഞു. ബി.ജെ.പി വിരുദ്ധ കക്ഷികളുടെ കൊല്‍ക്കത്തയിലെ മഹാറാലിക്ക് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.
ഡിസംബറില്‍ ചെന്നൈയില്‍ നടന്ന കരുണാനിധി പ്രതിമ അനാഛാദനച്ചടങ്ങിലാണ് രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി സ്റ്റാലിന് ഉയര്‍ത്തിക്കാട്ടിയത്. പ്രതിപക്ഷ കക്ഷികളില്‍ സ്റ്റാലിന്റെ പരാമര്‍ശം അഭിപ്രായ ഭിന്നത ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ പങ്കെടുത്ത സ്റ്റാലിന് രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയതുമില്ല. നിലപാട് മാറ്റിയോ എന്ന ചോദ്യമുയരുന്നതിനിടെയാണ് വിശദീകരണവുമായി സ്റ്റാലിന് തന്നെ രംഗത്തെത്തിയത്.
“രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നത് നമ്മുടെ ആഗ്രഹമാണ്. അതുപറയാന്‍ നമുക്ക് അവകാശമുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ നിലപാട് തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നാണ്. പക്ഷെ, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന എന്റെ ആശയത്തെ ആരും തള്ളിക്കളഞ്ഞിട്ടില്ല”, സ്റ്റാലിന് വ്യക്തമാക്കി.
പ്രധാനമന്ത്രി പദത്തിലേക്ക് രാഹുലിനുള്ള പിന്തുണ ആവര്‍ത്തിക്കുമ്പോഴും ഒരു വ്യക്തിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം വേണ്ടെന്ന മറ്റ് പ്രതിപക്ഷ കക്ഷികളുടെ നിലപാടിനെ മാനിക്കുന്നതാണ് സ്റ്റാലിന്റെ വാക്കുകള്‍. ഒപ്പം കൂടുതല്‍ നേതാക്കള്‍ പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണുവെച്ചിട്ടുണ്ടെന്ന സൂചനയും സ്റ്റാലിന് നല്കുന്നു.
click on malayalam character to switch languages