മിന്നല്‍ ഹര്‍ത്താലിന് ഹൈക്കോടതിയുടെ വിലക്ക്. ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ത്താലിനിടെ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് സംഘടനകളില്‍നിന്ന് പണം ഈടാക്കണം. ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍ നിയമനിര്‍മാണം ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വിധി സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും 7 ദിവസം മുമ്പ് നോട്ടീസ് നല്‍കണം. നോട്ടീസ് നല്കിയാൽ ഹർത്താലിനെതിരെ ആക്ഷേപമുള്ളവർക്ക് കോടതിയെ സമീപിക്കാം. ഹർത്താലിൽ ഉണ്ടാകുന്ന നാശനഷ്ടത്തിന്റെ ഉത്തരവാദിത്തം ആഹ്വാനം ചെയ്യുന്നവര്‍ക്കാണ്. ഇവരില്‍ നിന്ന് നിന്ന് പണം ഈടാക്കണം. ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും കോടതി നിർദ്ദേശിച്ചു. ഹര്‍ത്താല്‍ നടത്തുന്നത് തമാശ പോലെയാണ്. സാഹചര്യം അതീവ ഗുരുതരമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ത്താലിനെതിരായ ജനവികാരം സര്‍ക്കാര്‍ കാണുന്നില്ലേയെന്നും ചോദിച്ചു.
അക്രമത്തിന് നേതൃത്വം നല്‍കുന്നവരില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം ആലോചിക്കുന്നില്ല.
നാളെയും മറ്റന്നാളുമായി നടക്കുന്ന പണിമുടക്കിനെ നേരിടാന്‍ സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിച്ചു. ഹർത്താലിൽ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയ്ക്കും, സ്വകാര്യ വാഹനങ്ങള്‍ക്കും സുരക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ രേഖാമൂലം ഇക്കാര്യം അറിയിച്ചു.
click on malayalam character to switch languages