മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വിവിധ രാജ്യങ്ങള്‍ക്ക് തുര്‍ക്കി കൈമാറി. അമേരിക്ക, സൌദി അറേബ്യ, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് രേഖകള്‍ കൈമാറിയത്. ജമാല്‍ ഖശോഗിയുടെ മരണത്തില്‍ സൌദിക്ക് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തുര്‍ക്കിയുടെ നീക്കം.
ഖശോഗിയുടെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് സൌദിക്ക് അറിയാമെന്ന് തുര്‍ക്കി പ്രസിഡണ്ട് ഉറുദുഗാന്‍ പറഞ്ഞു. സൌദി അറേബ്യ, യു എസ്, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നിവര്‍ക്ക് ഞങ്ങള്‍ ടാപ്പുകള്‍ കൈമാറി. അതിലുള്ള സംഭാഷണങ്ങള്‍ എല്ലാം അവര്‍ കേട്ടു. അവര്‍ക്ക് അറിയാം വിഷയം വളച്ചൊടിക്കേണ്ട ആവശ്യമില്ലെന്ന്. ഈ 15 ആളുകളില്‍ ഉള്‍പ്പട്ട കൊലയാളിയെക്കുറിച്ച് അവര്‍ക്കറിയാമെന്നും എര്‍ദോഗാന്‍ പറഞ്ഞു.
എന്നാല്‍ ടേപ്പിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്താന്‍ എര്‍ദോഗാന്‍ തയ്യാറായില്ല. ഖശോഗിയുടെ മരണവുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോര്‍ഡുകള്‍ അടക്കമുള്ള നിരവധി രേഖകള്‍ തുര്‍ക്കിയുടെ പക്കലുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിനിടെ ഖശോഗിയുടെ മൃതദേഹത്തിനായുള്ള തെരച്ചില്‍ തുര്‍ക്കി അവസാനിപ്പിച്ചു. കൊലപാതകം സംബന്ധിച്ച അന്വേഷണം തുടരുമെന്നും തുര്‍ക്കി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയിലെ സൌദി അറേബ്യയുടെ എംബസിയില്‍ വെച്ച് കഴിഞ്ഞ മാസമായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി കൊല്ലപ്പെട്ടിരുന്നത്. സൌദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത വിമര്‍ശകനായിരുന്നു ഖശോഗി.
click on malayalam character to switch languages