തെഹ്റാൻ: ആണവ കരാറിൽ മാറ്റം വരുത്താനുള്ള യു.എസിെൻറയും യൂറോപ്യൻ സഖ്യകക്ഷികളുടെയും നീക്കത്തെ ചോദ്യം ചെയ്ത് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി.
ഇറാനുമായി നിലവിലുള്ള ആണവകരാർ റദ്ദാക്കി പുതിയ കരാർ മുന്നോട്ടുവെക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനു മറുപടിയായാണ് റൂഹാനിയുെട പ്രസ്താവന. ഏഴംഗ രാജ്യങ്ങൾ ഒപ്പിട്ട കരാറിൽ യു.എസിനൊറ്റക്ക് തീരുമാനമെടുക്കാൻ അധികാരമില്ല. രാഷ്ട്രീയത്തെയോ അന്താരാഷ്ട്ര കരാറുകളെയോ കുറിച്ച് ധാരണയില്ലാത്ത ട്രംപിന് അതെ കുറിച്ച് സംസാരിക്കാൻപോലും അർഹതയില്ലെന്നും റൂഹാനി ചൂണ്ടിക്കാട്ടി. ഇറാെൻറ സൈനിക ശക്തി കുറക്കാനും സിറിയപോലുള്ള രാജ്യങ്ങളിലെ ഇടപെടൽ ഇല്ലാതാക്കാനുമാണ് പുതിയ കരാറിന് ലക്ഷ്യമിടുന്നതെന്ന് മാേക്രാൺ അഭിപ്രായപ്പെട്ടു.
എന്നാൽ, കരാർ ഇറാൻ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും അത് റദ്ദാക്കണമെന്നും മാക്രോൺ പറഞ്ഞു.
കരാർ റദ്ദാക്കണമെന്ന ട്രംപിെൻറ ആവശ്യം റഷ്യയും യൂറോപ്യൻ യൂനിയനും തള്ളി. ‘‘നിലവിൽ ഒരു കരാറുണ്ട്. അതിനു യാതൊരു കുഴപ്പവുമില്ല. അതു തുടരുന്ന കാര്യം ഉറപ്പാക്കണം. ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് അപ്പോൾ നോക്കാം’’ -യൂറോപ്യൻ യൂനിയൻ നയതന്ത്രവിഭാഗത്തിെൻറ തലപ്പത്തുള്ള ഫെഡറിക്ക മൊഗെരീനി വ്യക്തമാക്കി. ‘‘ഏറെ ചർച്ചകൾക്കൊടുവിലാണ് 2015ൽ കരാറുണ്ടാക്കിയത്. ആ നടപടിക്രമങ്ങളെല്ലാം ഇനിയും ആവർത്തിക്കാൻ പറ്റുമോയെന്നു സംശയമാണ്, ബുദ്ധിമുട്ടുമാണ്’’ -ട്രംപിെൻറ പ്രസ്താവനക്കു പിന്നാലെ റഷ്യ വ്യക്തമാക്കി.
മുൻ പ്രസിഡൻറ് ബറാക് ഒബാമയാണ് 2015ൽ ആണവ കരാറിന് നേതൃത്വം നൽകിയത്. തുടർന്ന് യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, യൂറോപ്യൻ യൂനിയൻ, ഇറാൻ എന്നിവർ ചേർന്ന് കരാർ ഒപ്പുവെച്ചു. ഇതു പ്രകാരമാണ് ഇറാനെതിരായ ഉപരോധങ്ങൾ ഒഴിവാക്കിയത്.
ഇറാെൻറ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളെ പ്രതിരോധിക്കാനും യമനിലെയും സിറിയയിലെയും ഇടപെടലുകളെ ചെറുക്കാനുമുള്ള യാതൊന്നും കരാറിലില്ലെന്നാണ് ട്രംപിെൻറ അഭിപ്രായം.
click on malayalam character to switch languages