വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടു മുൻ അനുയായികൾ സാമ്പത്തിക ക്രമക്കേടിൽ കുറ്റക്കാരെന്ന് വ്യക്തമായതോടെ ട്രംപ് ഭരണകൂടം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.
ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കൽ കൊഹെൻ കുറ്റം സമ്മതിച്ചപ്പോൾ മുൻ തിരഞ്ഞെടുപ്പ് പ്രചാരണ തലവൻ പോൾ മാൻഫോർട്ട് കുറ്റകാരനാണെന്ന് കോടതി കണ്ടെത്തി. ഇതേ തുടർന്ന് ട്രംപ് സർക്കാർ ഇംപീച്മെന്റ് അടക്കമുള്ള നടപടികൾ അഭിമുഖീകരിക്കേണ്ടിവരുമെന്ന് റിപ്പോർട്ടുണ്ടെങ്കിലും അതിന് സാദ്ധ്യതയില്ലെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.
ട്രംപിന്റെ ദീർഘനാളായുള്ള അഭിഭാഷകനും സാമ്പത്തിക ഇടപാടുകാരനുമായ മൈക്കൽ കൊഹെൻ പ്രചാരണ പരിപാടികളിലെ സാമ്പത്തിക ലംഘനങ്ങളടക്കം എട്ട് ആരോപണങ്ങളിൽ ഇന്നലെ കുറ്റം സമ്മതിച്ചു. ട്രംപിന് ബന്ധമുണ്ടായിരുന്ന രണ്ട് നീലച്ചിത്ര നടികൾക്ക് കാര്യങ്ങൾ പുറത്തുപറയാതിരിക്കാൻ ട്രംപ് പണം നൽകിയതായും കൊഹെൻ പറഞ്ഞു.
പ്രസിഡന്റിന്റെ മുൻ പ്രചാരണ വിഭാഗം അദ്ധ്യക്ഷനായ പോൾ മാൻഫോർട്ട് ബാങ്ക്, നികുതി തട്ടിപ്പുകളുടെ പേരിലുള്ള എട്ട് കേസുകളിലാണ് ശിക്ഷിക്കപ്പെട്ടത്.
2016-ലെ തിരഞ്ഞെടുപ്പിനിടെ, രണ്ടു സ്ത്രീകൾക്ക് പണം നൽകാൻ ട്രംപ് തന്നെ ഏൽപ്പിച്ചതായി കൊഹെൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ സാമ്പത്തിക ലംഘനങ്ങളടക്കമുള്ള നിരവധി ആരോപണങ്ങളിൽ കുറ്റസമ്മതം നടത്തുന്നതിനിടെയാണ് നീലച്ചിത്ര താരം സ്റ്റോമി ഡാനിയേൽസിനും മുൻ പ്ലേബോയ് മോഡൽ കാരെൻ മക്ഡൊഗെലിനും പണം നൽകിയ കാര്യം കൊഹെൻ വെളിപ്പെടുത്തിയത്. ഇത് പ്രാചാരണ നിയമലംഘനമാണെന്നും കൊഹൻ പറഞ്ഞു.
വിർജീയയിൽ നടന്ന സാമ്പത്തിക തട്ടിപ്പു വിചാരണയിലാണ് ട്രംപിന്റെ മുൻ പ്രചാരണ തലവൻ പോൾ മാൻഫോർട്ട് ശിക്ഷിക്കപ്പെട്ടത്. നികുതി വെട്ടിക്കാനായി വിദേശ അക്കൗണ്ടുകളിൽ ഇയാൾക്ക് ലക്ഷക്കണക്കിനു ഡോളർ നിക്ഷേപമുണ്ടെന്നും ബാങ്കുകളെ പറ്റിച്ച് ദശലക്ഷക്കണക്കിനു ഡോളർ വായ്പ നേടി എന്നുമായിരുന്നു ഇയാൾക്കെതിരെയുള്ള ആരോപണം.
click on malayalam character to switch languages