മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷകപ്രക്ഷോഭത്തിന് വിജയകരമായ സമാപനം. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിതളളുക എന്നതുള്‍പ്പെടെയുള്ള കര്‍ഷകര്‍ മുന്നോച്ചുവച്ച വിവിധ ആവശ്യങ്ങളില്‍ അനുകൂല തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സമരസമിതി നേതാക്കളെ അറിയിക്കുകയായിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ആറംഗ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഫെഡ്‌നാവിസ് അറിയിച്ചു.
അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ സംഘടിച്ച ലക്ഷക്കണക്കിന് കര്‍ഷകര്‍ ഇന്ന് സംസ്ഥാന തലസ്ഥാനമായ മുംബൈയിലെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി, കര്‍ഷസമര നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചത്. മഹാരാഷ്ട്ര നിയമസഭ വളയാനായിരുന്നു സമരക്കാരുടെ തീരുമാനം. ഇതേതുടര്‍ന്നാണ് സംസ്ഥാനസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായത്. ചര്‍ച്ചയില്‍ കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.
രാജ്യം ഇന്നുവരെ കാണാത്ത തരത്തിലുള്ള സമരത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. ആറുദിവസംമുന്‍പ് നാസിക്കില്‍നിന്ന് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകരുടെ കാല്‍നടജാഥ ഇന്ന് മുംബൈയിലെത്തിയപ്പോഴേക്കും ജാഥാംഗങ്ങള്‍ ഒരു ലക്ഷത്തിലധികമായിരുന്നു.
ഇന്ന് രാവിലെ മുംബൈ നഗരത്തിലെത്താനായിരുന്നു കര്‍ഷകരുടെ തീരുമാനമെങ്കിലും പൊതുപ്രവേശന പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുണ്ടാകുന്നത് ഒഴിവാക്കാന്‍ ഇന്നലെ രാത്രി തന്നെ മുംബൈയിലെ ആസാദ് മൈതാനിയിലെത്താന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനാല്‍ വിശ്രമമില്ലാതെ രാത്രിയും കര്‍ഷകര്‍ കാല്‍നടയാത്ര തുടര്‍ന്ന് രാത്രി തന്നെ ആസാദ് മൈതാനിയില്‍ എത്തിച്ചേരുകയായിരുന്നു.
ബിജെപി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചുവെന്നായിരുന്നു സമരത്തിന് നേതൃത്വം നല്‍കുന്ന അഖിലേന്ത്യാ കിസാന്‍ സഭയുടെ പ്രധാന ആരോപണം. വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് ഏക്കറിന് നാല്‍പതിനായിരം രൂപ വീതം നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ സംഘടിച്ചത്.
നാസികില്‍ നിന്ന് മുംബൈയിലേക്കുള്ള 182 കിലോമീറ്റര്‍ ദൂരം സ്ത്രീകളും മധ്യവയസ്‌കരുമുള്‍പ്പെടെയുള്ള സമക്കാര്‍ ദിവസേന 35 കിലോമീറ്റര്‍ എന്ന കണക്കിനാണ് പിന്നിട്ടത്. കടുത്ത വെയിലിലും സമരവീര്യത്തിന് കുറവുണ്ടായില്ല. ഓരോ പ്രദേശത്ത് നിന്നും വന്‍തോതില്‍ ആളുകള്‍ ജാഥയില്‍ പങ്കുചേരുകയായിരുന്നു.
ഇടതുപക്ഷമാണ് കര്‍ഷരെ സംഘടിപ്പിച്ചതെങ്കിലും റാലി ആരംഭിച്ചതിന് പിന്നാലെ സമരത്തിന് ശിവസേനയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സമര്‍ക്കാര്‍ പിന്തുണയറിച്ച് കൊണ്ടുള്ള പ്രഖ്യാപനം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നടത്തിയിരുന്നു.
click on malayalam character to switch languages