ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് സംഘ്പരിവാർ നേതൃത്വത്തിൽ വടക്ക് കിഴക്കൽ ഡൽഹിയിൽ തുടരുന്ന കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. 17 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 200 ആയി. അക്രമങ്ങളുമായി ബന്ധപ്പെട്ട് 18 കേസുകൾ രജിസ്റ്റർ ചെയ്തതായും 106 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
ഡൽഹി ദിൽശാദ് ഗാർഡൻ ജി.ടി.ബി ആശുപത്രിയിൽ കൊണ്ടുവന്ന 22 മൃതദേഹങ്ങളിൽ 17 പേരുടേതാണ് തിരിച്ചറിഞ്ഞത്. 70ഉം 40ഉം 22ഉം 25ഉം 30ഉം വയസ്സുള്ള അഞ്ചുപേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞവർ: ദീപക് (34), ഇസ്ഹാഖ് ഖാൻ (24), മുഹമ്മദ് മുദ്ദസർ (30), വീർഭൻ (50), മുബാറക് ഹുസൈൻ (28), ഷാൻ മുഹമ്മദ് (35), പർവേഷ് (48), സാകിർ (24), മഹ്താബ് (22), അശ്ഫാഖ് (22), രാഹുൽ സോളങ്കി (26), ശാഹിദ് (25), മുഹമ്മദ് ഫുർഖാൻ (30), രാഹുൽ ഠാകുർ (23), രത്തൻ ലാൽ (42), അങ്കിത് ശർമ (26), ദിൽബർ.
കലാപാഹ്വാനം നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി പൊലീസിനോടാവശ്യപ്പെട്ടു. കപിൽ മിശ്ര, അനുരാഗ് താക്കൂർ, പർവേശ് വർമ, അഭയ് വർമ എന്നിവരുടെ പ്രസംഗങ്ങളുെട വീഡിയോ കണ്ടതിന് ശേഷമാണ് കോടതിയുടെ ഇടപെടൽ.
മേഖലയിൽ സമാധാനം തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് അക്രമികളെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.
കലാപം നിയന്ത്രണ വിധേയമാക്കുന്നതിൻെറ ഭാഗമായി ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഡോവൽ സംഘർഷ മേഖല സന്ദർശിച്ചു. സ്ഥിതി നിയന്ത്രണേ വിധേയമാണെന്നും സർക്കാറും പൊലീസും അവരുടെ ഉത്തരവാദിത്വം നിർവഹിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
click on malayalam character to switch languages