സീറോ മലബാര്‍ സഭ അധ്യക്ഷനായ കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പരസ്യപ്രതിഷേധവുമായി വൈദികർ രംഗത്തെത്തിയതോടെ എറണാകുളം-അങ്കമാലി അതിരൂപത വിഭജിച്ച് പ്രശ്ന പരിഹാരത്തിന് നീക്കം. ഭൂമി വിവാദം മറയാക്കി കർദിനാളിനെ അതിരൂപതയുടെ ഭരണച്ചുമതലയിൽനിന്ന് മാറ്റാനാണ് വൈദികരുടെ ശ്രമമെന്ന വിലയിരുത്തലിലാണ് സഭ നേതൃത്വത്തിെൻറ പുതിയ നീക്കങ്ങൾ. ഇതിനായി വത്തിക്കാെൻറ അനുമതി തേടാനും സീറോ മലബാർ സഭ സ്ഥിരം സിനഡിൽ ധാരണയായിട്ടുണ്ട്. നേരേത്ത മേജർ ആർച് ബിഷപ്പിനായി പുതിയൊരു രൂപത സ്ഥാപിക്കാൻ സീറോ മലബാർ സിനഡ് വത്തിക്കാനിൽനിന്ന് അനുമതി തേടിയിരുന്നെങ്കിലും നിരസിക്കപ്പെട്ടു. ഇപ്പോൾ കർദിനാളിനെതിരെ പരാതി ഉയർന്നതിനാൽ ഇക്കാര്യം പരിഗണിക്കുന്നതായാണ് വിവരം. നിലവിലെ പ്രശ്നത്തിന് പരിഹാരം കാണാൻ വൈദികരുമായി ചർച്ച നടത്തുന്നതിെനാപ്പം വത്തിക്കാനിൽനിന്ന് അനുമതി ലഭിച്ചാൽ പുതിയ രൂപതക്കുള്ള നടപടികൾ ആരംഭിക്കാനാണ് തീരുമാനം.
സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസ് കേന്ദ്രമാക്കി ചെറിയൊരു രൂപത സ്ഥാപിക്കാനാണ് ആലോചന. ഇതിെൻറ ഭരണച്ചുമതല ജോര്‍ജ് ആലഞ്ചേരിക്ക് നൽകും. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല പൂർണമായും പുതിയ മെത്രാന് കൈമാറും. അടുത്തിടെ ഭൂമി വിവാദം ചർച്ചചെയ്ത സിനഡിലും പേരിനുമാത്രം വിസ്തൃതിയുള്ളൊരു രൂപത സ്ഥാപിക്കണമെന്ന് അഭിപ്രായമുയർന്നിരുന്നു. ഭാവിയിലും പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇതാണ് നല്ലതെന്ന് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില ബിഷപ്പുമാർ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാപനപതി അടക്കമുള്ളവരെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം, ഭൂമി കച്ചവടവിവാദം സീറോ മലബാർ സഭയിലെ വിവിധ രൂപതകൾ തമ്മിലുള്ള ഭിന്നതക്കും വഴിവെക്കുകയാണ്. എറണാകുളം അതിരൂപത വൈദികസമിതിയുടെ നിലപാടിനെ തള്ളി മാനന്തവാടി രൂപത വൈദികസമിതി രംഗത്തുവന്നതോടെ ഇത് മറ നീക്കി.
നേരേത്ത ആരാധന ക്രമം, ആചാരങ്ങൾ എന്നിവയെച്ചൊല്ലി സീറോ മലബാർ സഭയിൽ കടുത്തഭിന്നത നിലനിന്നിരുന്നു. ചങ്ങനാശ്ശേരി, എറണാകുളം എന്നിങ്ങനെ രണ്ട് ചേരികളായി തിരിഞ്ഞായിരുന്നു തർക്കം. ഇത് ഇപ്പോൾ കാര്യമായി പ്രതിഫലിക്കുന്നില്ല. അതിനാൽ സിനഡിലെ ഭൂരിഭാഗം ബിഷപ്പുമാരും ആലഞ്ചേരിയെ പിന്തുണക്കുകയാണ്. ഭൂമി വിൽപനയിൽ ശ്രദ്ധക്കുറവുണ്ടായെന്ന് അഭിപ്രായപ്പെട്ട സിനഡ് പ്രതിഷേധം പുറെത്തത്തിക്കുന്നതിന് പിന്നിൽ ‘സ്വദേശിവാദ’മെന്നാണ് വിലയിരുത്തിയത്. സീറോ മലബാർ സഭ അധ്യക്ഷനാവുന്ന മേജർ ആർച് ബിഷപ്പിന് സഭയിൽ കൂടുതൽ ഇടപെടൽ നടത്താൻ അവസരം നൽകാനായാണ് എറണാകുളം-അങ്കമാലിയുടെ ഭരണച്ചുമലയും നൽകുന്ന പതിവിന് തുടക്കമിട്ടത്. എന്നാൽ, മേജർ ആർച് ബിഷപ്പായി എറണാകുളത്തിന് പുറത്തുനിന്നുള്ളവർ എത്തുന്നത് ഇവിടത്തെ വൈദികരെ അലോസരപ്പെടുത്തിയിരുന്നു. എറണാകുളത്തുകാരനായിരുന്ന മാർ വർക്കി വിതയത്തിെൻറ പിൻഗാമിയായി ചങ്ങനാശ്ശേരിക്കാരനായ ജോര്‍ജ് ആലഞ്ചേരി തെരഞ്ഞെടുക്കപ്പെട്ടതിൽ ഇവിടത്തുകാർ കടുത്ത അതൃപ്തിയിലായിരുന്നു. ഭൂമി വിൽപനയിലെ ക്രവിരുദ്ധനടപടികൾ പ്രതിഷേധം ഇരട്ടിപ്പിച്ചു. ഇതാണ് ഇപ്പോൾ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്.
click on malayalam character to switch languages