സാൽഫോർഡ്: മാഞ്ചസ്റ്ററിലെ സാൽഫോർഡിലെ ഒരു വീട്ടിനുള്ളിൽ പെട്രോൾ ബോംബെറിഞ്ഞു നാല് കുട്ടികളെ ചുട്ടെരിച്ച് കൊന്ന പ്രതികൾക്ക് കോടതി 98 വർഷം തടവ് വിധിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ പതിനൊന്നിന് പുലർച്ചെയാണ് സംഭവം നടന്നത്. സാൽഫോർഡിലെ വാല്കഡനിലുള്ള വീടിന്റെ അടുക്കള ഭാഗത്തെ ജനൽ പൊളിച്ച് പെട്രോൾ ബോംബുകൾ അകത്തേക്കെറിയുകയായിരുന്നു. ഇതിലൊരെണ്ണം സ്റ്റെയര്കേയ്‌സിൽ വീണ് പൊട്ടി തീ ആളിപ്പടരുകയായിരുന്നു. വീടിന്റെ മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
ഏഴു വയസ്സുകാരി ലേസി പിയേഴ്‌സൺ, സഹോദരങ്ങളായ ബ്രാണ്ടൻ(8), ഡെമി(15) എന്നിവർ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഫയർ ഫൈറ്റേഴ്സ് എത്തി ഗുരുതര പൊള്ളലുകളോടെ രക്ഷപ്പെടുത്തിയ ഇവരുടെ ഇളയ സഹോദരി മൂന്നു വയസ്സുകാരി ലിസ രണ്ടു ദിവസത്തിന് ശേഷം ആശുപത്രിയിൽ വച്ച് മരണമടഞ്ഞിരുന്നു. ഇവരുടെ ‘അമ്മ മിഷേൽ പിയേഴ്‌സണെയും പരിക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു. ഇവരുടെ മൂത്ത മകൻ കെയ്‌ലി(17) മുകളിലത്തെ ജനൽ വഴി രക്ഷപ്പെട്ടിരുന്നു.
സാക് ബോലാൻഡ്(23) എന്ന യുവാവാണ് ഡേവിഡ് വോറാൾ(26) എന്ന മറ്റൊരു യുവാവുമായി ചേർന്ന് ആക്രമണം നടത്തിയത്. ആക്രമണം നടത്തുന്നതിന് ഇവർക്ക് സഹായം ചെയ്ത സാകിന്റെ കൂട്ടുകാരിയായ കോര്ട്നി ബ്രിയേർലി(20) ക്കും കോടതി ശിക്ഷ വിധിച്ചു. മൂവർക്കും കൂടി 98 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. സാക്കിന് 40 വർഷവും ഡേവിഡിന് 37 വർഷവും കോര്ട്നിക്ക് 21 വർഷവുമാണ് തടവ്.
500 പൗണ്ട് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാവുമായി തുടങ്ങിയ പ്രശനങ്ങളാണ് കൊലക്ക് കാരണമായത്. മിഷേൽ നേരത്തെ പ്രതികൾക്കെതിരെ പരാതി നൽകിയിരുന്നു. പ്രതികളുടെ ഭീഷണിയെത്തുടർന്ന് ഫയർ റെസ്ക്യ് ടീമും പോലീസും മിഷേലിന്റെ വീട്ടിലെ ലെറ്റർ ബോക്സിനുള്ളിൽ പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിക്കുകയും ചെയ്തിരുന്നു. അപരിചിതർ വീട്ടിന് മുന്പിലെത്തുമ്പോൾ പൊലീസിന് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനമായിരുന്നു ഘടിപ്പിച്ചിരുന്നത്. സംഭവം നടക്കുന്നതിന് നാല് മണിക്കൂർ മുൻപ് പ്രതികൾ വീടിന് മുൻപിലെത്തി ഭീഷണി മുഴക്കിയിരുന്നു. പോലീസെത്തി അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാൽ പോലീസ് പോയതോടെ പ്രതികൾ വീണ്ടുമെത്തി പെട്രോൾ ബോംബ് വീടിനുള്ളിൽ എറിയുകയായിരുന്നു.
click on malayalam character to switch languages