ലണ്ടൻ: ചെറുപ്പക്കാരുടെയിടയിൽ വീട് വാങ്ങുക എന്നത് സ്വപനമായി മാറുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. വീടുവിലയിൽ ഉണ്ടാകുന്ന കയറ്റം ശരാശരി വരുമാനക്കാരായ ചെറുപ്പക്കാരെ വീട് സ്വന്തമാക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
1995-ല്‍ മൂന്നില്‍ രണ്ട് പേരും വീട് വാങ്ങിയിരുന്ന അവസ്ഥയില്‍ നിന്നാണ് ഈ കൂപ്പുകുത്തല്‍. 1990-കള്‍ക്ക് ശേഷം ഭവനവില വേതനത്തേക്കാള്‍ ഏഴിരട്ടി വേഗതയിലാണ് ഉയര്‍ന്നത്. ഇതോടെ വീട് സ്വപ്‌നമായി അവശേഷിച്ച് പോകുകയാണ്.
എന്നാൽ വീടുകളുടെ ലഭ്യതക്കുറവും വീടുകൾ വാങ്ങുന്നതിനെ ബാധിക്കുന്നുണ്ട്. കൂടുതൽ ഭവനങ്ങള്‍ നിര്‍മ്മിച്ച് കൈമാറാന്‍ തയ്യാറായില്‍ മാത്രമേ ഈ പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയൂവെന്ന് പ്രചാരകരും, രാഷ്ട്രീയ പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നു. ഇരുപതുകളിലും, മുപ്പതുകളിലും പ്രായമുള്ള ശരാശരി വരുമാനക്കാര്‍ക്ക് വീട്ടുടമകളാകാന്‍ കഴിയാത്ത സാമൂഹ്യപരവും സാമ്പത്തികപരവുമായ തകര്‍ച്ചയാണെന്ന് ടോറി എംപി നിക് ബോള്‍സ് വ്യക്തമാക്കി.
കഷ്ടപ്പെട്ട് പണിയെടുക്കുന്ന ഈ ശരാശരി വരുമാനക്കാര്‍ക്ക് സ്വപ്‌നം അന്യമായാല്‍ സമൂഹത്തില്‍ അവരുടെ നിലനില്‍പ്പ് എന്താകുമെന്ന് പോളിസി സ്റ്റഡീസ് സെന്ററിലെ റോബര്‍ട്ട് കോള്‍വില്‍ ചോദിക്കുന്നു.
ശരാശരി ഭവനവില 1995/96-2015/16 കാലത്തിനിടെ 152 ശതമാനം വര്‍ദ്ധിച്ചെന്നാണ് കണക്കുകള്‍ തയ്യാറാക്കിയ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് വ്യക്തമാക്കുന്നത്. അതേസമയം ഇക്കാലത്ത് വരുമാനം കേവലം 22 ശതമാനം മാത്രമാണ് വര്‍ദ്ധിച്ചത്. 38 ശതമാനം പേരാണ് ഫിനാന്‍സ് സൗകര്യങ്ങള്‍ ഉപയോഗിച്ച് ഭവനം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. ഇവരുടെ വരുമാനത്തിന്റെ പത്തിരട്ടി വിലയാണ് വാങ്ങുന്ന വീടിനുള്ളത്.
ഹെല്‍പ്പ് ടു ബൈ പോലുള്ള സ്‌കീമുകളിലൂടെ ഈ പ്രതിസന്ധി മറികടന്ന് വരികയാണെന്ന് ഹൗസിംഗ് മന്ത്രി ഡൊമനിക് റാബ് വ്യക്തമാക്കി. പക്ഷെ ഇക്കാര്യത്തില്‍ ഏറെ ദൂരം പോകാനുണ്ടെന്ന് ഇദ്ദേഹം സമ്മതിക്കുന്നു. കുടിയേറ്റം വര്‍ദ്ധിച്ചതോടെ വാടക വീടുകളുടെ ആവശ്യം ഉയര്‍ന്നിരുന്നു. ഇതുമൂലം നല്ല തുകയ്ക്ക് വീട് വാടകയ്ക്ക് നല്‍കാനാണ് ഉടമകളുടെ ശ്രമമെന്നും വിലയിരുത്തപ്പെടുന്നു.
click on malayalam character to switch languages