ന്യൂഡൽഹി: ജീവനുള്ള കുട്ടിയെ മരിച്ചെന്നു വിധിയെഴുതിയ ഡൽഹി ഷാലിമാർ ബാഗ് മാക‌്‌സ് ആശുപത്രിക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ രംഗത്ത്. ആറ് മാസം ഗർഭിണിയായ ഭാര്യയുടെ ഭ്രൂണം നഴ്സറിയിൽ സൂക്ഷിക്കുന്നതിനും മറ്റുമായി ആശുപത്രി അധികൃതർ 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ഭർത്താവ് ആശിഷ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കുറ്റകരമായ നരഹത്യ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികൾ രണ്ടും മരിച്ചെന്ന് കണ്ടെത്തി പ്ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ് ബന്ധുക്കൾക്ക് നൽകിയിരുന്നു. കുട്ടികളുടെ ജഡം സംസ്‌കരിക്കാൻ തുടങ്ങുന്നതിന് മുൻപാണ് ഒന്നു മരിച്ചിട്ടില്ലെന്ന് ബന്ധുക്കൾ കണ്ടത്തിയത്. ജീവനുള്ള കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
യുവതിയുടെ ഗർഭത്തിലുള്ള കുഞ്ഞുങ്ങൾ ജീവിച്ചിരിക്കാനുള്ള സാദ്ധ്യത 10 മുതൽ 15 ശതമാനം വരെയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചുവെന്ന് ആശിഷ് പറഞ്ഞു. ചികിത്സയ്ക്കിടെ 35,000 രൂപ വരുന്ന മൂന്ന് കുത്തിവയ്പുകൾ ഭാര്യയ്ക്ക് നൽകിയെന്നും ഇതിലൂടെ കുഞ്ഞുങ്ങൾ ജീവിച്ചിരിക്കാനുള്ള സാദ്ധ്യത 30 ശതമാനമായി ഉയർന്നെന്നും ഡോക്ടർമാർ പറഞ്ഞു. ഗർഭസ്ഥ ശിശുക്കൾ അപകടനില തരണം ചെയ്യുന്നത് വരെ നഴ്സറിയിൽ സൂക്ഷിക്കുന്നതിന് 50 ലക്ഷം രൂപ വേണ്ടിവരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി ആശിഷ് പരാതിയിൽ പറയുന്നു. കുഞ്ഞുങ്ങൾക്ക് മികച്ച ചികിത്സ നൽകുന്നതിൽ ആശുപത്രി പരാജയപ്പെട്ടു. ഒരു കുട്ടിക്ക് ജീവനുണ്ടായിരിക്കെ തന്നെ കുട്ടികൾ മരിച്ചതായി ആശുപത്രി അധികൃതർ വിധിയെഴുതുകയും പ്ളാസ്‌റ്റിക് കവറിലാക്കി കൈമാറുകയായിരുന്നെന്നും ആശിഷ് പറഞ്ഞു.
നവംബർ 30നാണ് സംഭവം. മാസം തികയാതെ പിറന്ന ഇരട്ടക്കുട്ടികൾ രണ്ടും മരിച്ചെന്ന് മാക്‌സ് ആശുപത്രി അധികൃതർ പറഞ്ഞപ്പോൾ നാംഗ്ളോയ് സ്വദേശികളായ ദമ്പതികൾക്ക് സംശയമൊന്നും തോന്നിയില്ല.ബന്ധുക്കൾക്കൊപ്പം ശവസംസ്‌കാരത്തിന് ഒരുക്കം കൂട്ടുന്നതിനിടെ പ്ളാസ്‌റ്റിക് കവർ അനങ്ങുന്നത് കണ്ട് പരിശോധിച്ചപ്പോളാണ് ഒരു കുട്ടിക്ക് ജീവനുള്ളതായി കണ്ടത്. കുട്ടിയെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്ത പുറത്തുവന്നതോടെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ സംഭവം അന്വേഷിക്കാൻ ഡൽഹി സർക്കാരിന് നിർദ്ദേശം നൽകി. ഡൽഹി സർക്കാർ ആശുപത്രിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. നടപടിയെടുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും വ്യക്തമാക്കി. അബദ്ധം സമ്മതിച്ച ആശുപത്രി ഉത്തരവാദിയായ ഡോക്‌ടറോട് അവധിയിൽ പ്രവേശിക്കാൻ ഉത്തരവിട്ടു.
click on malayalam character to switch languages