മഡ്രിഡ്: ആന്റിവൈറസ് സോഫ്റ്റ്വെയർ സംരംഭകനും വിവാദപുരുഷനുമായ ജോണ്‍ ഡേവിഡ് മക്കഫിയെ സ്പെയിനിലെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 75കാരനായ ഇദ്ദേഹം നികുതിവെട്ടിപ്പ് കേസില്‍ അറസ്റ്റിലായി തടവില്‍ കഴിയുകയായിരുന്നു. മക്കഫിയെ അമേരിക്കയ്ക്ക് കൈമാറാന്‍ സ്പാനിഷ് കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് മരണം. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി ജയില്‍ അധികൃതര്‍ പറയുന്നു.
2014നും 2018നും ഇടയില്‍ അമേരിക്കയില്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ മക്കഫി ദശലക്ഷക്കണക്കിന് ഡോളറിന്റെ വീഴ്ച വരുത്തിയിരുന്നു. സാങ്കേതിക മേഖലയിലെ വിവാദ പുരുഷനായ മക്കഫി നികുതി വ്യവസ്ഥയോടുള്ള എതിര്‍പ്പ് പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്.
താന്‍ തുടക്കമിട്ട പ്രശസ്ത ആന്റിവൈറസ് സ്ഥാപനമായ മക്കഫി 1994ല്‍ വില്‍ക്കുകയും 2008 കാലഘട്ടത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു. പിന്നീട്, ക്രിപ്റ്റോ കറന്‍സി, കണ്‍സള്‍ട്ടിങ് ജോലി തുടങ്ങിയവയിലൂടെ വന്‍ വരുമാനം നേടിയിട്ടും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തി. 30 വര്‍ഷം വരെ തടവ് അനുഭവിക്കാവുന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്.
2012ല്‍ അയല്ക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മക്കഫിയെ പൊലീസ് സംശയനിഴലില്‍ നിര്‍ത്തിയിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും പൊലീസ് മക്കഫിയെ അന്വേഷിച്ചിരുന്നു. ഗ്വാട്ടിമാലയിലും മക്കഫിയെ അറസ്റ്റ് ചെയ്തിരുന്നു. 2015ല്‍ യു.എസില്‍ തിരിച്ചെത്തിയ മക്കഫിയെ മദ്യപിച്ച് വാഹനമോടിച്ച സംഭവത്തില്‍ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്നെ വധിക്കാന്‍ ശ്രമം നടന്നുവെന്ന് 2018ല്‍ മക്കഫി വെളിപ്പെടുത്തിയിരുന്നു. വിഷപ്രയോഗത്തില്‍ ആശുപത്രിയിലായ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
1987ല്‍ കലിഫോര്‍ണിയയിലാണ് മക്കഫി അസോസിയേറ്റ്സ് എന്ന പേരില്‍ സോഫ്റ്റ്വെയര് സ്ഥാപനം ആരംഭിച്ചത്. ഇത് വന്‍കിട സ്ഥാപനമായി വളരുകയായിരുന്നു. 1990ല്‍ 50 ദശലക്ഷം യു.എസ് ഡോളര്‍ വരുമാനം മക്കഫിക്കുണ്ടായിരുന്നു.
click on malayalam character to switch languages