1 GBP = 104.30
breaking news

പരസ്യമായി വോട്ട് ചെയ്ത സംഭവത്തില്‍ മാപ്പെഴുതി നല്‍കി ഇമ്രാന്‍ ഖാന്‍: സത്യപ്രതിജ്ഞ അടുത്ത ശനിയാഴ്ച

പരസ്യമായി വോട്ട് ചെയ്ത സംഭവത്തില്‍ മാപ്പെഴുതി നല്‍കി ഇമ്രാന്‍ ഖാന്‍: സത്യപ്രതിജ്ഞ അടുത്ത ശനിയാഴ്ച

പരസ്യമായി വോട്ട് ചെയ്ത സംഭവത്തില്‍ നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മാപ്പ് അപേക്ഷ എഴുതി നല്‍കി. കമ്മീഷന്‍ കേസ് പിന്‍വലിച്ചതോടെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കാനുള്ള തടസം നീങ്ങി. അടുത്ത ശനിയാഴ്ച ഇമാന്‍ ഖാന്റെ സത്യപ്രതിഞ്ജ നടക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.

പോളിങ് ബൂത്തില്‍ രഹസ്യമായി വോട്ട് രേഖപ്പെടുത്തണമെന്ന നിയമം ലംഘിച്ച ഇമ്രാന്‍ ഖാന്റെ നടപടി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ വലിയ വിവാദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തത്. ആറ് മാസം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. നേരത്തെ അഭിഭാഷകന്‍ മുഖേന ഇമ്രാന്‍ മറുപടി നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. തുടര്‍ന്നാണ് നേരിട്ടെത്തി തെരഞ്ഞെടുപ്പ് കമ്മീഷനുമുന്നില്‍ മാപ്പപേക്ഷ എഴുതി നല്‍കിയത്. ഇത് സ്വീകരിച്ച കമ്മീഷന്‍ കേസ് അവസാനിപ്പിക്കുകയും ഇസ്ലാമാബാദിലെ എന്‍എ 53ആം മണ്ഡലത്തിലെ ഇമ്രാന്റെ വിജയം അംഗീകരിച്ച് വിജ്ഞാപനം ഇറക്കാനും തീരുമാനിക്കുകയായിരുന്നു.

മത്സരിച്ച അഞ്ച് മണ്ഡലങ്ങളിലും ഇമ്രാന്‍ വിജയിച്ചിരുന്നു. കേസിന്റെ പശ്ചാത്തലത്തില്‍ ഈ മണ്ഡലത്തിലെ വിജയപ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവെയ്ക്കുകയായിരുന്നു. അഞ്ച് മണ്ഡലങ്ങളിലാണ് ഇമ്രാന്‍ മത്സരിച്ചത്. കേസ് അവസാനിച്ചതോടെ അനിശ്ചിതത്വത്തിലായ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ഇനി ഉടന്‍ ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‍രികെ ഇന്‍സാഫ് വ്യക്തമാക്കുന്നത്.

ഈ മാസം 18ന് സത്യപ്രതിജ്ഞ നടക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, നവജ്യോത്‌ സിങ് സിദ്ധു എന്നിവരെയെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇമ്രാന്‍ ഖാന്‍ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയുള്‍പ്പടെയുള്ള സാര്‍ക് നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും പാര്‍ട്ടി വൃത്തങ്ങള്‍ പിന്നീടിത് നിഷേധിച്ചിരുന്നു.

അതിനിടെ ഇമ്രാന്‍ ഖാന്‍ വിജയിച്ച പാകിസ്ഥാനിലെ ലാഹോര്‍ സെവന്‍ മണ്ഡലത്തില്‍ റീ കൌണ്ടിങ് നടത്തേണ്ടതില്ലെന്ന് പാക് സുപ്രീം കോടതി ഉത്തരവിട്ടു. മണ്ഡലത്തില്‍ റീകൌണ്ടിങ് നടത്താനുള്ള ലാഹോര്‍ ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.

വോട്ടെണ്ണല്‍ സുതാര്യമായിരുന്നില്ലെന്ന ഹരജിയിലാണ് ലാഹോര്‍ ഹൈക്കോടതി മണ്ഡലത്തില്‍ റീ കൌണ്ടിങ് നടത്താന്‍ ഉത്തരവിട്ടിരുന്നത്. ഹൈക്കോടതിയുടെ ഈ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.

തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പാകിസ്ഥാന്‍ തെഹ്‍രികെ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ഇമ്രാന്‍ ഖാന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് മണ്ഡലത്തില്‍ ഇമ്രാന്‍ ഖാന്‍ തന്നെ വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്..

ഇതോടെ മത്സരിച്ച അഞ്ച് മണ്ഡലത്തിലും ഇമ്രാന്‍ ഖാന്‍ വിജയിച്ചു. ലാഹോര്‍ സെവന്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹരജിയുമായി പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന സഅദ് റഫീക്കാണ് ഹൈക്കോടതിയെ സമീപിച്ചത്.

മണ്ഡലത്തില്‍ നിന്ന് 680 വോട്ടിനാണ് ഇദ്ദേഹം പരാജയപ്പെട്ടത്. അസാധുവായ 2835 വോട്ടുകള്‍ റഫീക്കിന്റെ ആവശ്യപ്രകാരം നേരത്തെ വീണ്ടും എണ്ണിയിരുന്നു. എന്നാല്‍ ഫലം വീണ്ടും ഇമ്രാന്‍ ഖാന് തന്നെ അനുകൂലമായി.

ഇതേതുടര്‍ന്നാണ് മുന്‍ റെയില്‍വേ മന്ത്രി കൂടിയായ സഅദ് റഫീക്ക് റീ കൌണ്ടിങ് ആവശ്യപ്പെട്ട് ലാഹോര്‍ ഹൈകോടതിയെ സമീപിച്ചത്. റീ കൌണ്ടിങ് ആവശ്യപ്പെട്ട് അവാമി രാജ്, പാകിസ്ഥാന്‍ തെഹ്‍രീകെ ഇന്‍സാഫ് എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ നല്‍കിയ രണ്ട് ഹരജികള്‍ കൂടി സുപ്രീം കോടതി തള്ളി.

272 അംഗ സഭയില്‍ 112 സീറ്റുകളുള്ള പാക്കിസ്ഥാന്‍ തെഹ്‍രീകെ ഇന്‍സാഫ് പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more