മുംബൈ : മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമി (84) അന്തരിച്ചു. ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എല്‍ഗാര്‍ പരിഷത് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുന്‍പാണ് മരണം സംഭവിച്ചത്. മരണം ഞെട്ടലുളവാക്കുന്നുവെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. എന്നാല്‍ സ്റ്റാന്‍ സ്വാമിക്ക് ചികിത്സ നല്‍കാന്‍ വൈകിയെന്ന് അഭിഭാഷകന്‍ അറിയിച്ചു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്റ്റാന്‍ സ്വാമിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കിടെയാണ് അന്ത്യം. കടുത്ത ശ്വാസ തടസത്തേയും ഓക്സിജന്‍ നിലയിലെ വ്യതിയാനത്തേയും തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. മെയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കോവിഡാനന്തര ചികില്‍സയിലായിരുന്നു അദ്ദേഹം.
കേസില്‍ അറസ്റ്റിലായി തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്. 2018 ജനുവരി 1ന് പുണെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്.
പാവങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും നീതി നിഷേധിക്കപ്പെട്ടവര്‍ക്കും ആദിവാസി ക്ഷേമത്തിനുമായി സമർപ്പിച്ച ജീവിതമായിരുന്നു ഫാ. സ്റ്റാന്‍ ലൂര്‍ദുസ്വാമി എസ്.ജെ. കോവിഡ് ബാധിതനായ ഇദ്ദേഹത്തെ മുംബൈ ഹൈക്കോടതി ഇടപെട്ടാണ് ആശുപത്രിയിലാക്കിയത്. കോടതിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടതു വൈകിയാണ്.
നീതിക്കു വേണ്ടി പോരാടുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ശബ്ദങ്ങളെ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പീഡനങ്ങളുടെ ഇരയാണ് കത്തോലിക്കാ ജെസ്യൂട്ട് വൈദികനായ സ്റ്റാന്‍ സ്വാമി. 2020 ഒക്ടോബര്‍ എട്ടിന് ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള വസതിയില്‍ നിന്നു അര്‍ധരാത്രി അറസ്റ്റു ചെയ്ത മുംബൈയിലെ ജയിലിലടച്ച ഫാ. സ്റ്റാന്‍ സ്വാമിക്കെതിരേ ഒരു ഭീകരബന്ധവും തെളിയിക്കാന്‍ ഒമ്പതു മാസമായിട്ടും എന്‍ ഐ എക്കു കഴിഞ്ഞില്ല. സത്യത്തിന്റെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ ഈ മരണം കാരണമാകട്ടെയെന്ന് പ്രത്യാശിക്കുന്നു….
click on malayalam character to switch languages