മലപ്പുറം: എടപ്പാളിലെ തിയേറ്ററിൽ പത്തുവയസുകാരി പീഡനത്തിന് ഇരയായ സംഭവത്തിലെ പ്രതി മൊയ്‌തീൻകുട്ടിക്കെതിരെയും കേസെടുക്കുന്നതിൽ വീഴ്‌ച വരുത്തിയ പൊലീസുകാർക്കെതിരെയും പോക്‌സോ നിയമത്തിലെ കൂടുതൽ വകുപ്പുകൾ ചുമത്താൻ തീരുമാനം. നേരത്തെ പ്രതിക്കെതിരെ പോക്‌സോയിലെ 9,10,16 വകുപ്പുകളും, ബാലനീതിനിയമം 75 വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതിൽ പ്രതിക്ക് രക്ഷപ്പെടാൻ ഏറെ പഴുതുകൾ ഉണ്ടായിരുന്നു. പ്രതിക്കെതിരെ പോക്‌സോയിലെ ഗൗരവമേറിയ 5 എം, 6 വകുപ്പുകൾ ചേർക്കണമെന്ന ചൈൽഡ് ലൈനിന്റെയും ശിശുക്ഷേമ സമിതിയുടെയും നിർദ്ദേശം പൊലീസ് ആദ്യം മുഖവിലക്കെടുത്തിരുന്നില്ല. ഇത് വിവാദമായതോടെയാണ് കൂടുതൽ വകുപ്പുകൾ ചുമത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടത്.
ബാലപീഡകർക്കെതിരെയുള്ള കേന്ദ്ര നിയമഭേദഗതി പ്രാബല്യത്തിലായാൽ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ് പ്രതി ചെയ്‌തതെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ ചുമത്തിയ വകുപ്പുകളിൽ ബാലികയ്‌ക്ക് എതിരായ അതിക്രമം, സ്വകാര്യ ഭാഗങ്ങളിലെ സ്പർശനം എന്നിവയാണ് വരുന്നത്. എന്നാൽ ‘അഗ്രവേറ്റഡ് പെനിട്രേറ്റീവ് സെക്‌ഷ്വൽ അസാൾട്ട് ‘ ഉൾപ്പെട്ട അഞ്ചാംവകുപ്പ് പ്രകാരമാണ് കേസെടുക്കേണ്ടിയിരുന്നതെന്നും സി.സി ടി.വി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണെന്നും പൊലീസ് ഈ വകുപ്പ് ചുമത്താത്തതിൽ ദുരൂഹതയുണ്ടെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റിചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം നടപടി പ്രതിയെ രക്ഷിക്കാൻ വേണ്ടിയാണെന്നും പൊലീസ് ഒത്തുകളിയാണെന്നും പ്രതിപക്ഷവും ആരോപിച്ചിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ ഡി.ജി.പി ഉത്തരവിറക്കിയത്.
അതേസമയം, പ്രതി മൊയ്തീൻകുട്ടിയുമായി തനിക്ക് ഏറെക്കാലത്തെ ബന്ധമുണ്ടെന്നും ക്വാട്ടേഴ്സിൽ സന്ദർശിക്കാറുണ്ടെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തിയേറ്ററിൽ അമ്മയുടെ സമ്മതത്തോടെയാണ് പ്രതി കുട്ടിയെ രണ്ടര മണിക്കൂർ പീഡിപ്പിച്ചത്. രണ്ട് ദിവസം പൊലീസിനൊപ്പം കഴിഞ്ഞ കുട്ടിയെ ഞായറാഴ്ച ഉച്ചയോടെയാണ് മലപ്പുറത്തെ നിർഭയഹോമിൽ പ്രവേശിപ്പിച്ചത്. ക്ഷീണം മൂലം അവശയായ കുട്ടിയോട് ഇന്നാണ് കൗൺസലർക്ക് സംസാരിക്കാനായത്. ചോദ്യങ്ങളോട് കുട്ടി പ്രതികരിക്കുന്നുണ്ടെങ്കിലും വിശദമായ കൗൺസലിംഗ് ആവശ്യമാണെന്ന് സമിതി അധികൃതർ പറഞ്ഞു.
click on malayalam character to switch languages