ദില്ലി: ഹാദിയ കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും.സ്വതന്ത്രയായി ജീവിക്കാനുള്ള അവകാശം പൂർണ്ണമായും പുനഃസ്ഥാപിക്കണമെന്നും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഹാദിയ നല്കിയ സത്യവാങ്മൂലം കോടതി ഇന്ന് പരിഗണിക്കും. അച്ഛൻ അശോകനും, അമ്മയ്ക്കും, എൻഐഎ ഉദ്യോഗസ്ഥർക്ക് എതിരെയും ഹാദിയ സത്യവാങ് മൂലത്തിൽ ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം ഹാദിയയുടെ ആരോപണത്തെ കുറിച്ച് വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ അനുവദിക്കണം എന്ന് അശോകന്റെ അഭിഭാഷകരും, എൻഐഎയും ഇന്ന് കോടതിയിൽ ആവശ്യപ്പെടും. അഭിഭാഷകനായ സയ്യദ് മർസൂഖ് ബാഫഖി മുഖേനെ സുപ്രിം കോടതിയില്‍ കഴിഞ്ഞ ദിവസം ഫയൽ ചെയ്ത സത്യവാങ്മൂലത്തില്‍ അച്ഛൻ അശോകന്, ‘അമ്മ, എൻഐഎ ഉദ്യോഗസ്ഥര്‍, വൈക്കം ഡിവൈഎസ്പി ,രാഹുല്‍ ഈശ്വര്‍, ശിവ ശക്തി യോഗ സെന്ററിലെ കൗൺസിലർമാർ എന്നിവര്‍ക്കെതിരെ ഹാദിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
വൈക്കത്ത് വീട്ട് തടങ്കലില്‍ കഴിയവെ ഹിന്ദു മതത്തിലേക്ക് മാറാനും മറ്റൊരു വിവാഹം കഴിക്കാനും സമ്മര്‍ദ്ദമുണ്ടായി. വീട്ടില്‍ നല്കിയ ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി തന്നു. ക്രിമിനൽ എന്ന മുന്‍വിധിയോടെയാണ് ചില എൻഐഎ ഉദ്യോഗസ്ഥര്‍ പെരുമാറിയത്. പിടികിട്ടാപുള്ളികളോടുള്ള സമീപനമായിരുന്നു വൈക്കം ഡിവൈഎസ്പിയുടെത്.
അശോകന് ചിലരുടെ സ്വാധീന വലയത്തിലാണെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്. തന്നെ മാനസികമായി പീഡിപ്പിച്ച ഭരണകൂടത്തിൽ നിന്നും ഉത്തരവാദിത്ത പെട്ടവരിൽ നിന്നും നഷ്ടപരിഹാരം ലഭിക്കാൻ ഉത്തരവിടണം എന്നും ഹാദിയ സുപ്രിം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം ഹാദിയയെ സിറിയയിലേക്ക് കടത്തി ഐസിസ് ഭീകരരുടെ ലൈംഗിക അടിമയാക്കുകയാണ് ഷെഫിന് ജഹാന്റെയും സൈനബയുടെയും ഉദ്ദേശമെന്നാണ് അശോകന്റെ ആരോപണം.പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തക സൈനബയും സത്യസരണിയും ചെയ്യുന്നത് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും ചൂണ്ടിക്കാട്ടി അശോകനും കഴിഞ്ഞ ദിവസം സുപ്രിം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.
ഹാദിയയുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യമാണെന്നും ഇന്നലെ അശോകന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും, ഇന്നത്തെ വാദം നീട്ടി വയ്ക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. എന്നാൽ ഹാദിയയുടെ ആരോപണത്തെ കുറിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ അനുവദിക്കണമെന്ന് അശോകന്റെ അഭിഭാഷകരും, എൻഐഎയും ഇന്ന് കോടതിയിൽ ആവശ്യപ്പെടും എന്നാണ് സൂചന.
click on malayalam character to switch languages