പൂരങ്ങൾ പെരുമ തീർത്ത മണ്ണിൽ വിപ്ലവ ജ്വാലയും രക്തപതാകയും ഉയർന്നു. നാലുനാൾ നീളുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം. 37 വർഷത്തിനുശേഷം തൃശൂരിലെത്തിയ സമ്മേളനത്തെ ആവേശത്തോടെയാണ് നാടും നഗരിയും ഏറ്റുവാങ്ങിയത്. നഗരം മുഴുവൻ രക്തശോഭയിൽ മുങ്ങി നിന്ന സന്ധ്യയിൽ പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ 577 രക്തസാക്ഷി സ്മൃതി മണ്ഡപങ്ങളിൽ നിന്ന് കൊണ്ടുവന്ന ദീപശിഖകൾ ഏറ്റുവാങ്ങി തേക്കിൻകാട് മൈതാനിയിലെ മണ്ഡപത്തിൽ കൊളുത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. പാർട്ടിക്ക് വേണ്ടി ജീവത്യാഗം ചെയ്ത 577 പേരുടെ ഛായാചിത്രങ്ങളും ദീപശിഖാമണ്ഡപത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. അമ്പതിനായിരത്തിലധികം വളൻറിയർമാർ ദീപശിഖാറാലിയിൽ അണിനിരന്നു.
അതേസമയം വിഭാഗീയതയുടെയും ചേരിപ്പോരിന്റെയും യുഗത്തിന് മൂന്നുവർഷം മുമ്പ് ആലപ്പുഴയിൽ അന്ത്യം കുറിച്ച് തൃശൂരിലേക്ക് സി.പി.എം സമ്മേളനം കടന്നെത്തുമ്പോൾ അകമേ ശാന്തമാണ് അന്തരീക്ഷം. പക്ഷേ വിവാദങ്ങളുടെ കാർമേഘങ്ങൾ പുറത്ത് തിങ്ങി നിൽക്കുന്നു. സി.പി.എം – സി.പി.ഐ തർക്കം മുതൽ ഏറ്റവുമൊടുവിൽ കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകം വരെ സൃഷ്ടിച്ച വിവാദം നീളുന്നു. ഈ വിവാദാന്തരീക്ഷത്തിലാണ് സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇന്ന് പാർട്ടി ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്നത്.
ഷുഹൈബിന്റെ കൊലപാതകം ശക്തമായ രാഷ്ട്രീയായുധമായി യു.ഡി.എഫ് ഉപയോഗിച്ചുകഴിഞ്ഞിരിക്കുന്നു. പാർട്ടിക്ക് ബന്ധമില്ലെന്ന വാദത്തെ തള്ളി പൊലീസ് തന്നെ പ്രതികളുടെ സി.പി.എം ബന്ധം തുറന്ന് പറഞ്ഞതോടെ പാർട്ടി കണ്ണൂരിൽ പ്രതിരോധത്തിലാണ്. സമാധാനപാലനത്തിന് സർക്കാർ മുൻകൈയെടുത്ത് നീക്കങ്ങൾ നടത്തുമ്പോൾ പാർട്ടി ശക്തികേന്ദ്രമായ കണ്ണൂരിൽ തന്നെ അത് തകർക്കപ്പെടുന്നതിലുള്ള നീരസം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കുണ്ട്. പ്രതിനിധി ചർച്ചയിൽ കണ്ണൂർ സംഭവത്തിൽ വിമർശനമുയർന്നേക്കാം.
എന്നിരുന്നാലും സംസ്ഥാന സമ്മേളനം ഒരു വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സി പി എം സംസ്ഥാന കമ്മിറ്റി. പൊതുസമ്മേളന നഗരിയായ തേക്കിൻകാട് മൈതാനിയിൽ സ്വാഗതസംഘം ചെയർമാനും സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവുമായ ബേബിജോൺ പതാക ഉയർത്തി. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ചെെങ്കാടി ഉയർന്നപ്പോൾ വെടിക്കെട്ടിെൻറ അകമ്പടിയോടെ ദീപശിഖ തെളിഞ്ഞു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ എം.വി. ഗോവിന്ദൻ പതാകജാഥക്കും ആനത്തലവട്ടം ആനന്ദൻ കൊടിമരജാഥക്കും നേതൃത്വം നൽകി. സംസ്ഥാന സമിതി അംഗങ്ങളായ ടി.വി. രാജേഷും വി. ശിവൻകുട്ടിയുമാണ് വടക്ക്, തെക്ക് ഭാഗങ്ങളിൽ നിന്നുള്ള ദീപശിഖാപ്രയാണങ്ങൾക്ക് നേതൃത്വം നൽകിയത്.
ഇന്ന് പത്ത് മണിക്ക് പ്രതിനിധി സമ്മേളന നഗരിയായ റീജനൽ തിയറ്ററിൽ വി.എസ്. അച്യുതാനന്ദൻ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് ഒൗദ്യോഗിക തുടക്കമാകും. 10.30 ന് ജന.സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. അതിന് ശേഷം റിപ്പോർട്ടിൽ പൊതുചർച്ച. 25 ന് ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരും. തുടർന്ന് പുതിയ സെക്രട്ടറിയെയും സംസ്ഥാന സമിതി അംഗങ്ങളെയും തിരഞ്ഞെടുത്ത ശേഷം പ്രതിനിധി സമ്മേളനം അവസാനിക്കും. വൈകീട്ട് കാൽ ലക്ഷം റെഡ് വളൻറിയർ മാർച്ച് നടക്കും. തുടർന്ന് രണ്ടുലക്ഷം പേർ അണിനിരക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനത്തിന് കൊടിയിറങ്ങും.
22ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനം എന്ന നിലക്ക് ദേശീയതലത്തിൽ കൈക്കൊള്ളേണ്ട നയത്തിനുൾപ്പെടെ സമ്മേളനം രൂപം നൽകും. നിലവിലെ സ്ഥിതിയിൽ കോടിയേരി ബാലകൃഷ്ണൻ തന്നെ സംസ്ഥാന സെക്രട്ടറിയായി തുടർന്നേക്കും. പ്രായാധിക്യത്തെ തുടർന്ന് മുതിർന്ന ചില അംഗങ്ങളെ സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, എ.കെ. പത്മനാഭൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവരും കേന്ദ്രകമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പെങ്കടുക്കും.
click on malayalam character to switch languages