ലണ്ടൻ: എൻ എച്ച് എസ് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ഭീഷണി ബ്രെക്സിറ്റെന്ന് മുന്നറിയിപ്പുമായി ജനപ്രതിനിധികൾ. അഞ്ചോളം പാർട്ടികളിൽ നിന്നുള്ള എം പിമാരും മറ്റ് ജനപ്രതിനിധികളുമാണ് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏകദേശം നൂറോളം എം പിമാരും എം ഇ പിമാരും അസ്സംബ്ലി മെമ്പർമാരും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളാണ് ഇത് സംബന്ധിച്ച് സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്. ലേബർ, ലിബറൽ ഡെമോക്രാറ്റിക്, എസ് എൻ പി, ദി ഗ്രീൻ പാർട്ടി, പ്ളൈഡ് സൈമറൂ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പ്രമുഖരാണ് മുന്നറിയിപ്പുമായി രംഗത്തുള്ളത്.
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിടുന്നത് എൻ എച്ച് എസിന്റെ നാശത്തിന് കാരണമാകുമെന്ന് ഇവർ പറയുന്നു. നേരത്തേ ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയന് നൽകി വന്നിരുന്ന തുകയുടെ നല്ലൊരു ഭാഗം എൻ എച്ച് എസ് പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നായിരുന്നു ധാരണ. എന്നാൽ ബ്രെക്സിറ്റിന് ശേഷം സാന്പത്തിക വളർച്ചാ നിരക്ക് കുറയുന്നതും പ്രധാന ഇ യു ഹെൽത്ത് ഏജൻസികളുടെ പിന്മാറ്റവും ജീവനക്കരുടെ കുറവും പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഇവർ പറയുന്നു.
ബ്രെക്സിറ്റിന് ശേഷം ആഴ്ചയിൽ 350 മില്യൺ പൗണ്ട് എൻ എച്ച് എസിന് നൽകുമെന്ന് പറയുന്നുണ്ടെങ്കിലും ഇ യു റഫറണ്ടത്തിന് ശേഷം സാന്പത്തിക വളർച്ചാ നിരക്കിലെ മെല്ലെപ്പോക്ക് ബ്രിട്ടന് വലിയൊരു നഷ്ടമാണ് വരുത്തി വയ്ക്കുന്നത്. അതുകൊണ്ട് തന്നെ വലിയൊരു തുക എൻ എച്ച് എസിന് മാറ്റി വയ്ക്കുമെന്ന് പറയുന്നത് നടക്കാത്ത കാര്യമാണെന്നും ഇവർ പറയുന്നു. ഹാർഡ് ബ്രെക്സിറ്റുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ ഭാവിയിൽ എൻ എച്ച് എസ് സ്വകാര്യവത്കരിക്കപ്പെടുന്ന കാര്യത്തിൽ സംശയമുണ്ടാകില്ല.
ഏകദേശം 44 ഓളം ലേബർ എം പിമാരും എം ഇ പിമാരുമാണ് നിവേദനത്തിൽ ഒപ്പു വച്ചിരിക്കുന്നത്. ലിബറൽ ഡെമോക്രറ്റിൽ നിന്നും സർ വിൻസ് കേബിൾ ഉൾപ്പെടെ 15 എം പിമാരും എസ് എൻ പിയിൽ നിന്ന് ഏഴ് എം പിമാരുമാണ് പ്രധാനമായും കത്തിൽ ഒപ്പു വച്ചിരിക്കുന്നവർ.
click on malayalam character to switch languages