ബിബിൻ എബ്രഹാം
കെന്റ്: കടുത്ത പനിയെ തുടർന്നുണ്ടായ ശാരീരികാസ്വസ്ഥതയിൽ യു.കെയിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിതമായി വിട പറഞ്ഞ എൽദോ വർഗീസിന്റെ പോസ്റ്റുമാർട്ടം ജനുവരി ഇരുപത്തിമൂന്ന് ചൊവ്വാഴ്ച്ച നടക്കും. തുടർന്നു മൃതശരീരം വിട്ടു കിട്ടുന്നതു അനുസരിച്ച് കുടുംബത്തിന്റെ ആഗ്രഹം പോലെ എത്രയും പെട്ടന്ന് നാട്ടിൽ എത്തിക്കുവാനുള്ള ശ്രമങ്ങൾക്ക് ടൺ ബ്രിഡ്ജ് വെൽസിലെ മലയാളികൂട്ടായ്മ നേതൃത്വം നൽകുകയാണ്.
നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് യു.കെയിലെ എല്ലാ മലയാളികൾക്കും അവസാനമായി പ്രിയപ്പെട്ട എൽദോയെ കാണുവാനുള്ള സൗകര്യവും ടൺ ബ്രിഡ്‌ജ് വെൽസിൽ ഒരുക്കുന്നുണ്ട്. ജനുവരി അവസാന ആഴ്ച്ചയോടെയോ, ഫെബ്രുവരി ആദ്യമോടെയോ ഇതു സാധ്യമാകുമെന്ന പ്രതീക്ഷയിൽ ആണ് സഹപ്രവർത്തകരും സുഹൃത്തുകളും.
നാടിന്റെയും വീടിന്റെയും നല്ല ഓർമ്മകളെ താലോലിച്ച് ജീവിച്ച എൽദോ നാട്ടിലേക്ക് മടങ്ങുവാൻ ഉള്ള ആഗ്രഹം സഹോദരിയോടും സഹപ്രവർത്തകരോടും എപ്പോഴും പറയുമായിരുന്നു. എറണാകുളം പെരുമ്പാവൂർ കൂഴൂർ ഐരാപുരം സ്വദേശിയായ എൽദോ (53) ആരമ്മൻകുഴിയിൽ കുടുംബാംഗമാണ്. പരേതനായ പൈലി വറുഗീസ് ആണ് പിതാവ്.
കെന്റിലെ മെയിഡ്സ്റ്റോൺ ആൻഡ് ടൺ ബ്രിഡ്ജ് വെൽസ് (MTW) എൻ.എച്ച്.എസ് ട്രസ്റ്റിൽ കേറ്ററിംഗ് ഡിപ്പാർട്ടുമെന്റിൽ ജോലി ചെയ്തിരുന്ന എൽദോ വർഗീസ് സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും കുട്ടികൾക്കും പ്രിയപ്പെട്ടവനായിരുന്നു. എൽദോയുടെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിൽ നിന്നു സഹപ്രവർത്തകർ ഇപ്പോഴും മുക്തരായിട്ടില്ല.
പരേതനായ എൽദോയുടെ ഭാര്യ ജെസ്സി
കെന്റിലെ മെയിഡ്സ്റ്റോൺ ആൻഡ് ടൺ ബ്രിഡ്ജ് വെൽസ് എൻ.എച്ച്.എസ് ട്രസ്റ്റിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുകയാണ്. മക്കൾ അക്സാ എൽദോ (16), ബേസിൽ എൽദോ (9). അക്സാ ഇയർ-12 ലിലും, ബേസിൽ ഇയർ-5 യിലും പഠിക്കുകയാണ്.
മരിച്ച എൽദോയക്ക് ഒരു സഹോദരനും മൂന്ന് സഹോദരിമാരും ഉണ്ട്. രണ്ടു സഹോദരിമാരും അവരുടെ കുടുംബവും യു.കെയിൽ തന്നെയാണ് താമസിക്കുന്നതു. ഒരു സഹോദരി സിന്ധു ടൺ ബ്രിഡ്‌ജ് വെൽസിലും മറ്റൊരു സഹോദരി സിബി ഓക്സ്ഫോർഡിലുമാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. മറ്റുള്ളവർ നാട്ടിൽ തന്നെയാണ്. പരേതനായ എൽദോയുടെ കുടുംബാംഗങ്ങളും ടൺ ബ്രിഡ്ജ് വെൽസിലെ എല്ലാ മലയാളികളും ജെസ്സിക്കും കുട്ടികൾക്കും ആശ്വാസമേകി ഒപ്പം തന്നെയുണ്ട്. എല്ലാ ദിവസവും വൈകുന്നേരം ഭവനത്തിൽ പ്രാർഥനയ്ക്കായി മലയാളി സമൂഹം ഒത്തുചേരുന്നുണ്ട്.
കെന്റിൽ പെരുന്പാവൂർ സ്വദേശി മരണമടഞ്ഞു; എൽദോ വർഗീസ് യാത്രയായത് ടൺ ബ്രിഡ്ജ് വെൽസിനെ കണ്ണീരിലാഴ്ത്തി
click on malayalam character to switch languages