വർഗീസ് ഡാനിയേൽ
പ്രശസ്തരായവരുടെ കൂടെ ഒരു ഫോട്ടോ എടുക്കുക എന്ന ആഗ്രഹം ഇല്ലാത്ത മനുഷ്യർ ഉണ്ടാവില്ല. ഭാഗ്യമുള്ള പലർക്കും അങ്ങനെ ഉള്ള അവസരം വീണുകിട്ടും. എന്നാൽ അതിലും വലിയ ഭാഗ്യമാണ് ഇഷ്ടമുള്ള ഗായകരോടൊപ്പം പാടുവാൻ അവസരം കിട്ടുക എന്നത്. ഷെഫീൽഡിന്റെ സ്വന്തം ജയകുട്ടിക്കാണ് ആ ഭാഗ്യം ലഭിച്ചത്. ലണ്ടനിൽ നടത്തിയ ശ്രീരാഗം സ്റ്റേജ് ഷോയിൽ പ്രശസ്ത പിന്നണിഗായകൻ എം ജി ശ്രീകുമാറിനൊപ്പം അദ്ദേഹം തന്നെ സംഗീത സംവിധാനം ചെയ്തു പിന്നണി ഗായിക സുജാതയുടെ മകൾ ശ്രീക്കുട്ടി പാടി, നിരവധി അവാർഡുകൾ വാരിക്കൂട്ടിയ “ഒരുനാൾ വരും” എന്ന മോഹൻലാൽ ചിത്രത്തിലെ “മാവിൻചോട്ടിലെ മണമുള്ള മധുരമായ്” എന്ന ഗാനം പാടിയപ്പോൾ ഷെഫീൽഡിന്റെ വാനമ്പാടിയിൽ നിന്നും ജിയാ ഹരികുമാർ യുകെയുടെ വാനമ്പാടിയായി മാറിയ ആ സുന്ദരനിമിഷങ്ങൾ ആസ്വദിച്ചത് ജിയയുടെ മാതാപിതാക്കൾക്കൊപ്പം ആയിരങ്ങളും
പ്രശസ്ത ഗായകൻ എം ജി ശ്രീകുമാർ തന്റെ സ്വര മാധുരിയുടെ മുപ്പത്തിഅഞ്ചാം വാർഷീകം ആഘോഷിക്കുന്ന ഈ വര്ഷം യുകെയിൽ അവതരിപ്പിച്ച ശ്രീരാഗം എന്ന സ്റ്റേജ് പരിപാടിയിൽ അദ്ദേഹത്തോടൊപ്പം പാടുവാൻ യുകെയിലെ മുന്ന് കൊച്ചു ഗായകർക്ക് അവസരം നൽകുവാൻ തീരുമാനിച്ചിരുന്നു. അതിനായി എഴുപതിൽ പരം കുട്ടികൾ അപേക്ഷ സമർപ്പിച്ചതിൽനിന്നും മുപ്പതുപേർക്കാണ് ഒഡീഷനിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത്.അതിൽ ഭാഗ്യം തുണച്ചത് ഷെഫീൽഡിന്റെ ജിയ കുട്ടിയെ ആയിരുന്നു.അപ്രതീക്ഷിതമായി ലഭിച്ച ആ ഭാഗ്യ നിമിഷത്തിന്റെ ഞെട്ടലിൽനിന്നും വിമുക്തയാകാത്ത ജിയയെ കണ്ട എം ജി ചോദിച്ചു “ഭയമുണ്ടോ” എന്ന് “ലേശം ” എന്ന് ജിയ മറുപടി പറഞ്ഞപ്പോൾ ചേർത്തുനിർത്തികൊണ്ടു
എം ജി ശ്രീകുമാർ ചോദിച്ചു “ഞാൻ ഇങ്ങനെ പിടിച്ചാലോ? ഒട്ടും പേടിക്കേണ്ട ഇവിടെ ആരും ഇല്ല വേണൂകരുതി പാടുക” ജിയയുടെ നാവിന്തുമ്പിൽനിന്നും വന്ന സ്വരമാധുരി കേട്ട് പുളകിതരായതു കാണികൾ മാത്രമല്ല സാക്ഷാൽ എം ജി യും. ഗാനാലാപനത്തിനു ശേഷം അദ്ദേഹം പറഞ്ഞു ശ്രീക്കുട്ടി പോലും ഇതിലെ ചില ഭാഗങ്ങൾ പലപ്രാവശ്യം ആവർത്തിക്കേണ്ടി വന്നപ്പോൾ ജിയാ എത്ര മനോഹരമായി ഇത് പാടിയിരിക്കുന്നു. ഐഡിയ സ്റ്റാർ സിഗറിന്റെ രീതിയിൽ പറയുകയാണെങ്കിൽ എല്ലാ “സംഗതികളും” ഉള്ള ഗാനം.
ഓൾ ഇന്ത്യ റേഡിയോ പ്രോഗ്രാം കോർഡിനേറ്ററായിരുന്ന കിളിമാനൂർ വാസുദേവന്റെയ മകനായ ഹരികുമാർ വാസുദേവന്റെയും നിഷ ഹരികുമാറിന്റെയും മകളായ എട്ടുവയസ്സുകാരിയുടെ കഴിവിന് അംഗീകാരം ലഭിക്കുന്നത് ആദ്യമായല്ല. നോട്ടിംഹാമിൽ വെച്ച് സ്റ്റീഫൻ ദേവസിക്കൊപ്പം പാടുവാൻ നടത്തിയ മത്സരത്തിൽ ഗുരുകൂടിയായ അച്ഛനെയും പിൻതള്ളിയാണ് ജിയാ വിജയിയായത്. കഴിഞ്ഞ മൂന്ന് വർഷമായി യുക്മയുടെ നാഷണൽ കലാമേളകളിലെ ഒന്നാംസ്ഥാനക്കാരിയായ ജിയാ ഇത്തവണത്തെ മത്സരത്തിൽ സബ് ജൂനിയർ ചാപ്യനുമായിരുന്നു . മുരുകൻ കാട്ടാക്കടയുടെ “രേണുക” എന്ന കവിത ആലാപന ഭംഗി കൊണ്ട് ആസ്വാദ്യമാക്കിയപ്പോൾ സൂചിവീണാൽ കേൾക്കുന്ന നിശബ്ദതയോടൊപ്പം ചില കണ്ണുകളെ ഈറനണിയിക്കാനും ജിയ എന്ന ഈ കൊച്ചു കുരുന്നിനു സാധിച്ചു.
“ഇത് ഒരു വലിയ ഭാഗ്യമാണ്, ഒരുപാട് സന്തോഷമുണ്ട്” മകൾക്ക് ലഭിച്ച ഈ അവസരത്തിനെപ്പറ്റി യുക്മയുടെ 2018 ലെ കലാ പ്രതിഭയും യുക്മ സ്റ്റാർ സിംഗർ സീസൺ 3 ലെ മത്സരാർത്ഥികൂടിയായ അച്ഛൻ ഹരി യുക്മ ന്യൂസിനോട് പറഞ്ഞു. ടെക് മഹീന്ദ്രയുടെ ഐ ടി കൺസൾട്ടന്റായി യുകെയിലേക്ക് വന്ന ഹരി ഇപ്പോൾ സൈബർ യു കെ യിൽ ജോലി ചെയ്യുന്നു. ‘അമ്മ നിഷ സ്കൈ നെറ്റ് വർക്കിൽ ഐ ടി വിഭാഗത്തിൽ ജോലിചെയ്യുന്നു. കലയെ സ്നേഹിക്കുന്ന ഈ കുടുംബത്തിലെ എല്ലാവരും യുക്മ 2018 നാഷണൽ കലാമേളയിലെ സമ്മാനാർഹരാണ്.
click on malayalam character to switch languages