ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ സെെന്യവും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടുന്നു. തീവ്രമതവാദികളും സെെന്യവും നടത്തിയ ഏറ്റമുട്ടലിൽ പൊലീസുകാരൻ കൊല്ലപ്പെടുകയും 130ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക്കിസ്ഥാൻ നിയമവകുപ്പ് മന്ത്രി സാഹിദ് ഹമീദിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങിയിരിക്കുന്നത്. പ്രതിഷേധം മറ്റു മേഖലയിലും വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ.
തീവ്രനിലപാട് സ്വീകരിക്കുന്ന പ്രതിഷേധക്കാർ കഴിഞ്ഞ രണ്ടാഴ്ചയായി ഇസ്ലാമാബാദിൽ പൊലീസിനെതിരെയും മറ്റും അക്രമങ്ങൾ നടത്തുന്നു. ഇവരെ നിയന്ത്രിക്കാൻ ടിയർ ഗ്യാസ് അടക്കമുള്ളവ ഉപയോഗിച്ച് സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു. തീവ്ര മതനിലപാടുകരായ തെഹ്രീക് ഇ ലബായിക് യാ റസൂൽ അള്ളാ പാക്കിസ്ഥാൻ എന്ന സംഘടനയാണ് പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകുന്നത്.
സംഘർഷത്തെ തുടർന്ന് സ്വകാര്യചാനലുകളെ താത്കാലികമായി നിരോധിച്ചുകൊണ്ട് ഇലട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ ഉത്തരവ് ഇറക്കി. തലസ്ഥാനമായ ഇസ്ലമാബാദിൽ പ്രതിഷേധക്കാർക്കെതിരെ സൈന്യം നടത്തിയ നീക്കം തത്സമയം സംപ്രേഷണം നടത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്.
പ്രതിഷേധക്കാർക്കെതിരെയുള്ള സൈനിക നീക്കം സ്വകാര്യ ചാനലുകൾ സംപ്രേഷണം നടത്തിയത് മാദ്ധ്യമ നിയന്ത്രണ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചാനലുകൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ള ചാനലുകൾക്ക് യാതൊരുവിധ നിരോധനവും ഏർപ്പെടുത്തിയിട്ടില്ല.
അതേസമയം ഫേസ്ബുക്ക്, ട്വിറ്റർ,യൂട്യൂബ് തുടങ്ങിയ മാദ്ധ്യമങ്ങൾക്കും സർക്കാർ താത്കാലിക നിരോധനം ഏർപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
click on malayalam character to switch languages