1 GBP = 104.29

പീഡന ആരോപണം, വിന്‍സന്റ് എം.എല്‍.എ രാജിക്കൊരുങ്ങുന്നു

പീഡന ആരോപണം, വിന്‍സന്റ് എം.എല്‍.എ രാജിക്കൊരുങ്ങുന്നു

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായതോടെ കോവളം എം.എല്‍.എ എം.വിന്‍സന്റ് രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി സൂചന. എം.എല്‍.എ തന്നെ പീഡിപ്പിച്ചതായുള്ള പരാതിയില്‍ വീട്ടമ്മ ഉറച്ച് നില്‍ക്കുകയും കേസില്‍ വിന്‍സന്റിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് രാജിയിലേക്ക് നീങ്ങുന്നതെന്നാണ് വിവരം. കേസില്‍ ആദ്യം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ പൊലീസ് വീട്ടമ്മയുടെ മൊഴി എടുത്തതിന് ശേഷം എം.എല്‍.എയ്‌ക്കെതിരെ സ്ത്രീപീഡന കുറ്റവും ചുമത്തിയിരുന്നു.

എം.എല്‍.എയുടെ അയല്‍വാസിയും നെയ്യാറ്റിന്‍കര സ്വദേശിയുമായ സ്ത്രീയാണ് പരാതിക്കാരി. എം.എല്‍.എ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം രാവിലെ ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. മനോവിഷമത്തിലായ സ്ത്രീ രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി എം.എല്‍.എയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. വീട്ടമ്മയുടെ മൊഴിയും കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിത ബീഗം രേഖപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി വീട്ടമ്മയും സഹോദരനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നത്. വിന്‍സന്റ് എം.എല്‍.എ തന്നെ ചതിക്കുകയാണെന്ന് വീട്ടമ്മ ഈ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് പിന്നാലെ എം.എല്‍.എ വീട്ടമ്മയുടെ സഹോദരനുമായി ഒത്തു തീര്‍പ്പിനുള്ളശ്രമം നടത്തുന്നതിന്റെ ഓഡിയോ ക്ലിപ്പ് കൂടി പുറത്ത് വന്നത് സംഗതി കൂടുതല്‍ വഷളാക്കി.

അതിനിടെ അടുത്ത മാസം നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ഭരണപക്ഷം വിന്‍സന്റ് എം.എല്‍.എയുടെ വിഷയം ഉയര്‍ത്തി കൊണ്ട് വന്നാല്‍ എങ്ങനെ പ്രതിരോധിക്കുമെന്നാണ് യു.ഡി.എഫ് ആലോചിക്കുന്നത്. ഇതൊഴിവാക്കാന്‍ വിന്‍സന്റിനോട് യു.ഡി.എഫ് നേതൃത്വം രാജി ആവശ്യപ്പെടുമെന്നും അറിയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more