കേരളത്തിൽ ഇനിയും ഷൂട്ടിംഗ് ആരംഭിക്കാത്തതിനാൽ സിനിമാ ലൊക്കേഷനുകൾ അയൽസംസ്ഥാനങ്ങളിലേക്ക്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ ചിത്രീകരിക്കാൻ ചെന്നൈയിൽ ലൊക്കേഷൻ അന്വേഷണം ആരംഭിച്ചുവെന്നും, സമാന ഗതിയിൽ സിനിമകൾ കേരളം വിടുമ്പോൾ മലയാളികളായ സിനിമാ തൊഴിലാളികൾക്ക് ജോലി നഷ്‌ടപ്പെടുന്നുവെന്നും നിർമ്മാതാവും മുതിർന്ന പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി. സുശീലൻ പറഞ്ഞു.
“കേരളത്തിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയുടെ സിനിമ ഷൂട്ടിംഗ് കേരളത്തിൽ നിന്ന് പുറത്തേക്ക്. കേരളത്തിൽ സിനിമ ഷൂട്ടിംഗിന് സർക്കാർ അനുമതി നൽകാത്തതുകൊണ്ട് പൃഥ്വിരാജ് ഡയറക്റ്റ് ചെയ്യുന്ന സിനിമ ചിത്രീകരണ അനുമതിയുള്ള അയൽ സ്റ്റേറ്റുകളിലേക്ക് പോകുന്നു. ഇന്ന് രാവിലെ ‘തീർപ്പ്’ സിനിമ ഡബ്ബിങ്ങിന് വന്നപ്പോൾ പൃഥ്വിരാജ് എന്നോട് പറഞ്ഞതാണ്.
95ശതമാനം ഇൻഡോർ ചിത്രീകരണം ഉള്ള സിനിമയാണ് പൃഥ്വിരാജ് മോഹൻലാൽ കൂട്ട്കെട്ടിൽ ആരംഭിക്കുന്നത്. കേരളത്തിലെ സിനിമാ തൊഴിലാളികൾ മുഴുപട്ടിണിലാണ്. ഈ സിനിമകൾക്ക് കേരളത്തിൽ ചിത്രീകരണ അനുമതി നൽകിയാൽ ഈ തൊഴിലാളികളിൽ കുറച്ചുപേർക്ക് ജോലികിട്ടും.
മറ്റ് സംസ്ഥാനങ്ങളിൽ പോയാൽ അതിനുള്ള സാധ്യത കുറയുകയാണ്. സിനിമാ മന്ത്രിയും നമ്മുടെ മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപ്പെട്ടുകൊണ്ട് 100പേരെ വെച്ച് സിനിമ ചെയ്യുവാനുള്ള അനുമതി എത്രയും പെട്ടെന്ന് തരണമെന്ന് അഭ്യർത്ഥിക്കുന്നു. സിനിമ തൊഴിലാളികൾ അത്രേയും ബുദ്ധിമുട്ടിലാണ് പ്ലീസ്.”
പോയ വാരം ചില മലയാള താരങ്ങൾ ജോലി ആരംഭിച്ചതായി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. പക്ഷെ ഇതൊന്നും തന്നെ കേരളത്തിലല്ല. ബിഗ് ബോസ് ഷൂട്ടിംഗ് ഉൾപ്പെടെ ചെന്നൈയിലെ പഴയ ലൊക്കേഷനിൽ പൂർത്തിയാക്കാൻ പ്ലാനിടുകയാണ്. കേരളത്തെ അപേക്ഷിച്ച് അവിടെ കോവിഡ് കേസുകളുടെ എണ്ണം വളരെ കുറവാണ്.
കോവിഡ് ആദ്യഘട്ട വ്യാപനത്തിന് ശേഷം അനുവദിച്ച ഇളവ് കാലത്ത് ഷൂട്ട് ചെയ്ത പൃഥ്വിരാജ് ചിത്രമായ ‘കോൾഡ് കേസ്’ ഡിജിറ്റൽ റിലീസിലൂടെ പുറത്തിറങ്ങിയിരുന്നു. ‘അയ്യപ്പനും കോശിക്കും’ ശേഷം ഒന്നര വർഷത്തോളം മറ്റൊരു പൃഥ്വിരാജ് ചിത്രം റിലീസ് ചെയ്തിരുന്നില്ല.
പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘തീർപ്പ്’. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്.
click on malayalam character to switch languages