ന്യൂഡൽഹി/മുംബൈ: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ലക്ഷത്തിലേക്ക് എത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,129 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 714 പേർകൂടി മരിച്ചു. സെപ്റ്റംബർ 20നു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗസംഖ്യയാണിത്. 44,202 പേരാണ് രോഗമുക്തരായത്. അതേസമയം, പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ബ്രസീലിനെയും അമേരിക്കയെയും മറികടന്ന് ഒന്നാമതായി.
ബ്രസീലിൽ 69,662 പേർക്കും അമേരിക്കയിൽ 70,024 പേർക്കുമാണ് കോവിഡ് ബാധിച്ചത്. മഹാരാഷ്ട്ര, കർണാടക, ഛത്തിസ്ഗഢ്, ഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്. രാജ്യത്തെ പ്രതിദിന രോഗികളിൽ 81 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ പ്രതിദിന രോഗസംഖ്യ ഉയർന്നുനിൽക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിൽ 49,447 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 6.58 ലക്ഷമായി ഉയർന്നു. ആകെ രോഗബാധിതരുടെ 5.32 ശതമാനമാണിത്. മഹാരാഷ്ട്രയിലാണ് കൂടുതൽ പ്രതിദിന മരണവും -277. ഇവിടെ ഏതു നിമിഷവും ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന ആശങ്കയിലാണ് ജനം.മഹാരാഷ്ട്ര, കർണാടക, ഛത്തിസ്ഗഢ്, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ആക്ടിവ് കേസുകളുടെ 77.3 ശതമാനവും.
click on malayalam character to switch languages