മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ആശുപത്രിയിൽ തുടരുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം. മെഡിക്കൽ ബോർഡിന്റെ വിലയിരുത്തലറിഞ്ഞ ശേഷമേ കസ്റ്റംസ് തുടർ നടപടി ആലോചിക്കൂ. കസ്റ്റംസ് അന്വേഷണത്തിൽ മുൻകൂർ ജാമ്യം തേടി ശിവശങ്കർ നാളെ കോടതിയെ സമീപിച്ചേക്കും.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിൽ ഐ.സി.യുവിലാണ് എം.ശിവശങ്കർ തുടരുന്നത്. ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബോർഡ് ഇന്ന് പുറത്തുവിടുന്ന ബുള്ളറ്റിൻ ശിവശങ്കറിനെതിരായ കസ്റ്റംസിന്റെ തുടർ നടപടികളിൽ നിർണ്ണായകമാകും.
ന്യൂറോ സർജറി, ന്യൂറോളജി, ഹൃദ്രോഗ വിഭാഗം ഡോക്ടർമാർ ഉൾപ്പെടുന്നതാണ് മെഡിക്കൽ ബോർഡ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും നട്ടെല്ലിന് വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് കസ്റ്റംസിന്റെ കൂടി ആവശ്യപ്രകാരം
എം.ശിവശങ്കറിനെ ഇന്നലെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ആരോഗ്യസ്ഥിതി സംബന്ധിച്ച് ഉച്ചയ്ക്ക് മുൻപ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും. വിദഗ്ധ പരിശോധനക്ക് ചികിത്സ ആശുപത്രിയിൽ തന്നെ തുടരാൻ മെഡിക്കൽ ബോർഡ് ശുപാർശ ചെയ്തേക്കും. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് നൽകിയാലും ശിവശങ്കറിനോട് വിശ്രമം നിർദ്ദേശിക്കാനുള്ള സാധ്യതയുണ്ട്.
അങ്ങനെയെങ്കിൽ ചോദ്യംചെയ്യലോ അറസ്റ്റോ ഉൾപ്പെടെയുള്ള നടപടികൾ കസ്റ്റംസ് കുറച്ച് ദിവസത്തേക്ക് ഒഴിവാക്കും. മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്ന ശേഷമായിരിക്കും കസ്റ്റംസ് അന്തിമ തീരുമാനം എടുക്കുക. സ്വർണകടത്തിന് പുറമേ വിദേശ കറൻസി കടത്താൻ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കർ കസ്റ്റംസ് അന്വേഷണം നേരിടുന്നത്. അതിനിടെ ശിവശങ്കർ മുൻകൂർ ജാമ്യാപേപേക്ഷയുമായി കോടതിയെ സമീപിക്കുമെന്ന സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശിവശങ്കറിന് വേണ്ടി ഒപ്പമുള്ളവർ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്
click on malayalam character to switch languages