ഗ്ലാസ്‌ഗോ : ലണ്ടൻ മലയാളി കൗൺസിലും ലണ്ടൻ ഇന്റർനാഷണൽ മലയാളം ഓഥേഴ്‌സ് (ലിംക) യും
ജഞാനപീഠം ജേതാവ് മഹാകവി അക്കിത്തത്തിന്റ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
സ്‌നേഹ സൗന്ദര്യ, സ്വാതന്ത്ര്യ, തത്വശാസ്ത്രത്തിന്റ ഊഷ്മളത നിറഞ്ഞ കാവ്യങ്ങളാണ് ഇരുപതാം നൂറ്റാണ്ടിന്റ ഇതിഹാസ കവി മലയാളത്തിന് സമ്മാനിച്ചത്. സാഹിത്യത്തിലെ സൗന്ദര്യവിഭവമായ കവിതകൾ മാത്രമല്ല നാടകം, കഥ, വിവർത്തനം, ലേഖനം തുടങ്ങിയ മേഖലകളിൽ അദ്ദേഹം ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്.
വർത്തമാനകാലത്തു് പ്രതിഭയുടെ രൂപത്തിൽ കാവ്യകലയെ വില്പനച്ചരക്കാക്കി ഉപഭോഗയോഗ്യതയുടെ അടിസ്ഥാനത്തിൽ കച്ചവട സംസ്കാരം കഴുത്തോളം എത്തിനിൽക്കുമ്പോൾ ജീവിതഗന്ധിയായ കവിതകളാണ് അദ്ദേഹം മലയാള ഭാഷക്ക് സമ്മാനിച്ചത്. അത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള വഴികാട്ടിയായി മാറി. ഒരു വിരുന്നുകാരൻ സ്വാദുള്ള ഭഷണം കഴിക്കുന്നതുപോലെ രസാനുഗുണമായ പദങ്ങൾ കോർത്തിണക്കി കവിതയുടെ പൂക്കാലം വിരിയിച്ച വിരുന്നുകാരനായിരുന്നു അക്കിത്തമെന്ന് പ്രമുഖ സാഹിത്യകാരൻ കാരൂർ സോമൻ അദ്ദേഹത്തിന്റ കവിതകൾ ചൊല്ലിക്കൊണ്ട് അഭിപ്രായപ്പെട്ടു.
“മനുഷ്യനാമെൻറ് മനോരഥത്തിനു
മനുഷ്യമുക്തിയെ മനോജ്ഞമാം ലക്ഷ്യം”
“ചാരമാമെന്നെകർമ്മകാണ്ഡങ്ങളിൽ
ധീരനാക്കുന്നതെന്തൊക്കെയാണന്നോ
നിന്റെ രൂപവും വർണ്ണവും നാദവും
നിന്റെ പുഞ്ചയാൽ തൂകും സുഗന്ധവും
നിന്നിലെന്നും വിടരുമനാദ്യന്ത-
ധന്യ ചൈതന്യമാകും പ്രഭാതവും
നിൻ തളർച്ചയും നിന്നശ്രുബിന്ദുവും
നിന്റെ നിർമ്മല പ്രാർത്ഥനാഭാവവും”
അമേരിക്കയിൽ നിന്ന് പ്രമുഖ സാഹിത്യകാരന്മാരായ ലിംക കോർഡിനേറ്റർ ജോൺ മാത്യു, മാത്യു നെല്ലിക്കുന്ന്, ജർമ്മനിയിൽ നിന്ന് പ്രവാസ ലോകം ചീഫ് എഡിറ്ററും, ലോകകേരള സഭാഗവും, കൊളോൺ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, ഇംഗ്ലണ്ടിൽ നിന്ന് സാഹിത്യകാരനായ ലിംക ജനറൽ കോർഡിനേറ്റർ ജിൻസൺ ഇരിട്ടി, കവിയു൦ ലിംക പി.ആർ.ഒ. യുമായ അഡ്വ. റോയി പഞ്ഞിക്കാരൻ, ലിംക ജനറൽ സെക്രട്ടറി സാഹിത്യകാരി സിസിലി ജോർജ്, എൽ.എം.സി.സെക്രട്ടറി ശശി ചെറായി തുടങ്ങിയവർ ഫോണിലൂടെ എൽ.എം.സി. പ്രസിഡന്റ് സണ്ണിയെ അനുശോചനമറിയിച്ചു.
സണ്ണി പത്തനംതിട്ട
പ്രസിഡന്റ് ലണ്ടൻ മലയാളി കൗൺസിൽ.
click on malayalam character to switch languages