കൊച്ചി: കള്ളപ്പണ നിരോധന നിയമപ്രകാരം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറ്കടറേറ്റ് കേസെടുത്തു. ഇ.ഡിയുടെ കൊച്ചി ഒാഫീസ് ആണ് കേസെടുത്തത്.
അതോടൊപ്പം, ബിനീഷിന്റെ സ്വത്തുവകകളുടെ ക്രയവിക്രയം മരവിപ്പിച്ചു കൊണ്ട് ഇ.ഡി രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകി. ആസ്തികൾ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്നാണ് നിർദേശം. കൂടാതെ, ബിനീഷിന്റെ മുഴുവൻ ആസ്തിയും കണ്ടെത്താനും ഇ.ഡി നിർദേശിച്ചിട്ടുണ്ട്.
സെപ്റ്റംബർ ഒമ്പതിന് ബിനീഷിനെ 12 മണിക്കൂർ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. യു.എ.ഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന യു.എ.എഫ്.എക്സ് കമ്പനി, ബിനീഷ് കോടിയേരിയുടെ പേരിൽ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനി എന്നിവയുടെ സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് നടത്തി വന്ന അന്വേഷണത്തിന്റെ തുടർച്ചയായിരുന്നു ചോദ്യം ചെയ്യൽ.
തിരുവനന്തപുരത്തെ യു.എ.എഫ്.എക്സ് സൊലൂഷന് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തില്‍ നിന്ന് തനിക്ക് കമീഷന് ലഭിച്ചെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. യു.എ.ഇ കോൺസുലേറ്റിലെ വിസ സ്റ്റാപിങ് പേമെൻറുകൾക്കായി ചുമതലപ്പെടുത്തിയിരുന്ന സ്ഥാപനമാണിത്. അതിന്റെ ഡയറക്ടര്‍മാരിലൊരാളും ബിനീഷ് കോടിയേരിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. ഇവർ തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. ഇയാൾ ബിനീഷിന്റെ ബിനാമിയാണോ എന്ന കാര്യത്തിൽ ഇ.ഡി വ്യക്തത വരുത്തിയതായാണ് വിവരം.
ഒരു മാസമായി ബിനീഷ് എൻഫോഴ്സ്മെൻറ് നിരീക്ഷണത്തിലായിരുന്നു. 2015നുശേഷം ബിനീഷിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ബി കാപിറ്റൽ ഫൈനാൽഷ്യൽ സൊലൂഷൻസ്, ബി കാപിറ്റൽ ഫോറെക്സ് ട്രേഡിങ് എന്നീ കമ്പനികൾ അനധികൃത ഇടപാടുകൾക്കുള്ള മറയായിരുന്നോ എന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. ഇപ്പോൾ പ്രവർത്തനരഹിതമായ കമ്പനികൾ വരവുചെലവ് കണക്കുകൾ സമർപ്പിച്ചിട്ടില്ല.
ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതികൾ സ്വർണക്കടത്തിന് പണം നിക്ഷേപിച്ചതിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. ബംഗളൂരു മയക്കുമരുന്ന് കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയ അനൂപ് മുഹമ്മദിന്റെ മൊഴികളിലും ബിനീഷ് വെട്ടിലാവുകയാണ്. ഇയാൾക്ക് ബിസിനസ് തുടങ്ങാൻ ബിനീഷ് സഹായം ചെയ്തതിനെക്കുറിച്ചും വിശദാംശങ്ങൾ തേടിയിരുന്നു.
click on malayalam character to switch languages