റഫാല്‍ പുനഃപരിശോധനാ ഹരജിയില്‍ സുപ്രിം കോടതി ഉത്തരവ് ഇന്ന്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ത്തിയ രേഖകളോടെ പുനഃപരിശോധന ഹരജികള്‍ പരിഗണിക്കാമോ എന്ന കാര്യത്തിലാണ് കോടതി തീരുമാനം പറയുക. മൂന്നംഗ ബഞ്ചില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയും ജസ്റ്റിസ് കെ.എം ജോസഫും വെവ്വേറെ വിധി എഴുതി എന്നാണ് സൂചന.
റഫാലില്‍ അന്വേഷണം തള്ളിയ വിധി പുനഃപരിശോധിക്കണം എന്നഹരജികളില്‍ രണ്ട് തവണയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് തുറന്ന കോടതിയില്‍ വാദം കേട്ടത്. ശേഷം ഈ നിര്‍ണായക വിഷയത്തില്‍ വിധി പറയാന്‍ മാറ്റുകയായിരുന്നു. ഹരജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിക്കപ്പെടതാണെന്നും രഹസ്യ നിയമത്തിന്‍റെ ലംഘനമാണെന്നും അതിനാല്‍ ഇവ സ്വീകരിക്കരുത് എന്നുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ എതിര്‍പ്പ്. ഹരജി തള്ളണമെന്നും സര്‍ക്കാര്‍ വാദിക്കുന്നു. രേഖയുടെ കാര്യത്തിലെ ഈ എതിര്‍പ്പ് മുഖവിലക്കെടുക്കേണ്ടതുണ്ടോ എന്നതാണ് ഇന്നത്തെ ഉത്തരവില്‍ കോടതി വ്യക്തമാക്കുക.
കേന്ദ്ര സർക്കാരിന്റെ മുദ്ര വച്ച കവറിലെ വിവരങ്ങൾ വഴി വിധിയിൽ കടന്നു കൂടിയ സി.എ.ജി റിപ്പോർട്ടുമായി ബന്ധപ്പെട്ട പിഴവ് കോടതി തിരുത്തുമോ എന്ന ചോദ്യവും പ്രധാനമാണ്. രാവിലെ പത്ത് മുപ്പതിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയും ജസ്റ്റിസ് കെ.എം ജോസഫും വെവ്വേറെ വിധി എഴുതി എന്ന് സൂചനയുണ്ടെ്. എന്നാല്‍ ഭിന്നാഭിപ്രായ വിധികളാണോ എന്ന് വ്യക്തമല്ല. ഭിന്നാഭിപ്രായ വിധികളാണെങ്കില്‍ ബെഞ്ചിലെ മൂന്നാമത്തെ അംഗമായ ജസ്റ്റിസ് കിഷന്‍ കൌളിന്‍റെ നിലപാട് നിര്‍ണ്ണായകമാകും.
click on malayalam character to switch languages