ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസമാണ് എത്യോപ്യന്‍ വിമാനം തകര്‍ന്ന് വീണ് വന്‍ ദുരന്തം സംഭവിച്ചത്. അഡിസ് അബാബയില്‍ നിന്ന് നയ്റോബിയിലേക്ക് തിരിച്ചതായിരുന്നു ബോയിങ് 737 വിമാനം. ഡിബ്ര സേത്ത് എന്നയിടത്താണ് വിമാനം തകര്‍ന്ന് വീണത്. . വിമാനത്തിലുണ്ടായിരുന്ന 157 പേര് മരിച്ചതായി എത്യോപ്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ടേക്ക് ഓഫ് കഴിഞ്ഞ് അല്‍പ്പ സമയത്തിനുള്ളിലായിരുന്നു സംഭവം. ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം നടന്ന് വരുകയാണ്. എന്നാല്‍ എല്ലാ കണ്ണുകളും നീളുന്നത് ലോകത്തിലെ ഏറ്റവും വലിയ വിമാന നിര്‍മ്മാണ കമ്പനിയായ ബോയിംഗിലേക്കാണ്.
ബോയിംഗ് 737 മാക്സ് വിമാനം കമ്പനിക്ക് വലിയ തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ ഇതേ മോഡൽ രണ്ടു വിമാനങ്ങളാണ് ടേക്ക് ഓഫിനിടെ തകർന്നു വീണത്. ബോയിംഗിന്റെ പുതിയ മോഡലാണ ഇത്. ഇത്രയും പുതിയ മോഡൽ വിമാനം തകർന്നുവീഴാൻ കാരണമെന്തെന്ന് ബോയിംഗ് ഇതുവരെ വ്യക്തമാക്കുന്നില്ല. വിമാനത്തിന്റെ സാങ്കേതിക തകരാറുകളാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
എന്തായാലും കഴിഞ്ഞ ഒക്ടോബര്‍ 29 ന് സമാനമായി നടന്ന അപകടത്തില്‍ 189 പേര് കൊല്ലപ്പെട്ടിരുന്നു. സൂക്കര്‍ണോ ഹട്ടാ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന ലയണ്‍ എയര്‍ലെന്‍സിന്റെ വിമാനം 181 യാത്രക്കാരുമായാണ് കടലില്‍ പതിച്ചത്. തിരിച്ചിറങ്ങാന്‍ അനുവാദം നല്‍കിയിരുന്നെന്നും അനുവാദം നല്‍കിയതിന്റെ റെക്കോര്‍ഡിങ് ഉണ്ടെന്നും എയര്‍ ട്രാഫിക്ക് കണ്ട്രോള് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. അതായാത് പൈലറ്റിന് പോലും തിരിച്ചറിയാത്ത ഒരു പ്രശ്നം വിമാനത്തിന് ഉണ്ടെന്നാണ് ഈ അപകടവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
എന്താണ് പ്രശ്നം എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം, ആറ് മാസത്തിനുള്ളില്‍ ബോയിംഗിന്റെ ഒരേ മോഡലിന് ഏകദേശം സമാനമായ രീതിയില്‍ രണ്ട് അപകടങ്ങള്‍ നടന്നിരിക്കുന്നു. അതിലെ സാങ്കേതിക പ്രശ്നങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ചൈന ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങൾ ബോയിംഗിന്റെ 737 മാക്സ് 8 വിമാനങ്ങൾ സർവീസിൽ നിന്നു പിൻവലിച്ചു. ഇത്യോപ്യയിലെ ദുരന്തത്തിനു ശേഷമാണ് ബോയിംഗ് 737 മാക്സ് 8 വിമാനങ്ങൾ തൽക്കാലത്തേക്ക് പിൻവലിക്കാൻ തീരുമാനിച്ചത്. എന്നാല്‍ ബോയിംഗ് 737 വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്ന് ഫ്ലൈ ദുബായ് പറയുന്നത്. ഇത്തരം വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് സംശയങ്ങളില്ലെന്നാണ് കമ്പനിയുടെ നിലപാടെന്ന് ഫ്ലൈദുബായ് വക്താവ് അറിയിച്ചത്.
click on malayalam character to switch languages