കാസര്‍കോഡ് പെരിയയിലുണ്ടായ രാഷ്ട്രീയകൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി എംഎല്‍എ വിടി ബല്‍റാം. കേരളാ പൊലീസ് ആസ്ഥാനത്ത് ജനസേവനത്തിനായി റോബോട്ട് പൊലീസിനെ വിന്യസിച്ച സര്‍ക്കാരിന്റെ നടപടിയെ ബന്ധപ്പെടുത്തി രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളായവരെ കണ്ടുപിടിക്കാത്തതിനാണ് ബല്‍റാം സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.
‘കാസര്‍കോട് കൊലപാതകങ്ങളുടെ അന്വേഷണം തുടക്കത്തില്‍ത്തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഒരു ലോക്കല്‍ പീതാംബരനിലേക്ക് അന്വേഷണം ഒതുക്കാനുള്ള നീക്കമാണ് ഇപ്പോഴത്തേത്’. ബല്‍റാം ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് റോബോട്ട് പൊലീസിന് സല്യൂട്ട് നല്കുന്ന ചിത്രത്തോടൊപ്പം ‘ഇതുപോലുള്ള പാവകളിയല്ല സംസ്ഥാന പൊലീസില്‍ വേണ്ടത്’ എന്നു തുടങ്ങുന്ന കുറിപ്പാണ് ബല്‍റാം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
‘ഇതുപോലുള്ള പാവകളിയല്ല സംസ്ഥാന പോലീസിൽ ആദ്യം വേണ്ടത്, നിഷ്പക്ഷമായും നീതിപൂർവ്വകമായും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്.
കാസർകോട് കൊലപാതകങ്ങളുടെ അന്വേഷണം തുടക്കത്തിൽത്തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്റെ നേതൃത്ത്വത്തിൽ നടക്കുന്നത്. ഒരു ലോക്കൽ പീതാംബരനിലേക്ക് അന്വേഷണം ഒതുക്കാനുള്ള നീക്കമാണ് ഇപ്പോഴത്തേത്. പാർട്ടി പറയാതെ അയാൾ ഒന്നും ചെയ്യില്ലെന്നാണ് പീതാംബരന്റെ കുടുംബം പറയുന്നത്. കൊലപാതകത്തിന് ദിവസങ്ങൾ മാത്രം മുൻപ് സ്ഥലത്ത് വന്ന് കോൺഗ്രസ് പ്രവർത്തകരെ നേരിട്ട് ഭീഷണിപ്പെടുത്തിയ ഉദുമ എംഎൽഎ കുഞ്ഞിരാമൻ അടക്കമുള്ള സിപിഎം നേതാക്കൾക്കെതിരെ കൃത്യമായ അന്വേഷണം വേണം. കൊലപാതക ദിവസം 15000 ലേറെപ്പേർ പങ്കെടുത്ത പെരുങ്കളിയാട്ട സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന എംഎൽഎ കുഞ്ഞിരാമൻ എന്തുകൊണ്ടാണ് അവസാന നിമിഷം പിൻവാങ്ങിയതെന്ന് കൂടി അന്വേഷിക്കപ്പെടണം. ഇദ്ദേഹത്തിന്റെ വീടിന്റെ പരിസരത്തു നിന്ന് കണ്ടെത്തിയ ജീപ്പ് ഉപയോഗിച്ചിരുന്ന സിപിഎം പ്രവർത്തകനായ സജിയെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ തടസ്സം നിന്ന് മോചിപ്പിച്ചത് ആരാണ് എന്നും വ്യക്തമാവേണ്ടതുണ്ട്. ജീപ്പ് കസ്റ്റഡിയിലെടുക്കാതെ തെളിവ് നശിപ്പിക്കാൻ പോലീസ് അവസരം നൽകുകയാണ്.
മലയാളികൾ മുഴുവൻ കഞ്ചാവടിച്ച് ഇരിക്കുകയാണെന്ന് പിണറായി വിജയന്റെ പോലീസ് തെറ്റിദ്ധരിച്ച് കളയരുത്. കൊന്നവർ മാത്രമല്ല, കൊല്ലിച്ചവരും നിയമത്തിന് മുന്നിൽ വന്നേ പറ്റൂ’.
click on malayalam character to switch languages