ഗാറ്റ്‌വിക്ക് എയര്‍പോര്‍ട്ടിനെ ആശങ്കയിലേക്ക് തള്ളിവിട്ടെന്ന് സംശയിക്കുന്ന രണ്ട് ഡ്രോണ്‍ പറത്തലുകാരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് ഇവരെ പിടികൂടിയത്. ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഡസന്‍ കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായത്. പ്രവര്‍ത്തനം പുനരാരംഭിച്ചതിന് പിന്നാലെ വീണ്ടും ഡ്രോണുകള്‍ പറന്നതോടെ വൈകുന്നേരം 5 മണിക്ക് വീണ്ടും വിമാനങ്ങള്‍ നിലത്തിറക്കേണ്ടി വന്നിരുന്നു. മൊറോക്കോയില്‍ നിന്നുമുള്ള വിമാനം നിലത്തിറക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കവെയാണ് ആയിരം അടി മുകളില്‍ നില്‍ക്കവെ വഴിതിരിച്ച് വിടേണ്ടി വന്നത്. ടേക്ക്ഓഫിന് തയ്യാറെടുത്ത വിമാനത്തിനും പണികിട്ടി.
ഒരു മണിക്കൂറിന് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സൈനിക നടപടികള്‍ എയര്‍പോര്‍ട്ടില്‍ നടപ്പാക്കിയതായി ഗാറ്റ്‌വിക്ക് അധികൃതര്‍ വ്യക്തമാക്കി. യാത്ര വൈകിയതിനാല്‍ ചുരുങ്ങിയത് 25 വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്. പല വിമാനങ്ങളും യാത്ര വഴിതിരിച്ച് സ്റ്റാന്‍സ്റ്റെഡിലും, ലൂട്ടണിലും, ഹീത്രൂവിലും ഇറങ്ങി. ഡ്രോണുകളെ താഴെ വീഴ്ത്താന്‍ സൈന്യം ജാമറുകള്‍ ഉപയോഗിക്കുന്നുണ്ട്. സസെക്‌സ് ഗ്രാമപ്രദേശങ്ങളില്‍ പ്രതികളെ തിരഞ്ഞ് നടക്കുകയാണ് പോലീസ്. ഗാറ്റ്‌വിക്ക് റണ്‍വേ തന്നെ അടപ്പിച്ച ഡ്രോണ്‍ പൈലറ്റുമാരെ പിടികൂടിയെന്നാണ് ഇപ്പോള്‍ അധികൃതര്‍ വിശ്വസിക്കുന്നത്. ഓഫീസര്‍മാരുടെ തലയില്‍ ലൈറ്റ് അടിച്ച് കളിയാക്കുന്ന അവസ്ഥ പോലും നേരിടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഡ്രോണുകളുടെ ക്രിമിനല്‍ ഉപയോഗത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ രണ്ട് അറസ്റ്റുകള്‍ നടന്നതായി സസെക്‌സ് പോലീസ് വ്യക്തമാക്കി. രാത്രി 10 മണിയോടെയാണ് ഇവര്‍ പിടിയിലായത്. ഗാറ്റ്‌വിക് എയർപോർട്ടിന് അഞ്ചു മൈലിനടുത്ത് ക്രോളിയിൽ നിന്നാണ് 47 കാരനായ പുരുഷനെയും 54 കാരിയായ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തത്. ഗാറ്റ്‌വിക്ക് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയത് ഇവരാണെന്നാണ് കരുതുന്നത്. ‘അന്വേഷണം തുടരുകയാണ്. എയര്‍പോര്‍ട്ടില്‍ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ നേരിടുന്നത് ഒഴിവാക്കാന്‍ ജാഗ്രത തുടരുകയാണ്. ഡ്രോണുകളെ തടയാന്‍ പലവിധ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. പൊതുജനങ്ങളോടും, യാത്രക്കാരോടും ഗാറ്റ്‌വിക്കിന് ചുറ്റുമുള്ളവരോടും ജാഗ്രത പാലിക്കാനും പിന്തുണ നല്‍കാനുമാണ് അപേക്ഷ. ഈ സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ എന്തെങ്കിലും വിവരങ്ങള്‍ കഴിയുമെങ്കില്‍ സഹായിക്കാം. പൊതുജനങ്ങളെ സംരക്ഷിക്കാനാണ് അറസ്റ്റുകള്‍’, പോലീസ് വ്യക്തമാക്കി.
ഡ്രോണുകള്‍ ക്രിമിനല്‍ രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്. നിലവില്‍ യുകെയില്‍ അഞ്ച് വര്‍ഷമാണ് ഇവര്‍ക്ക് നല്‍കുന്ന ജയില്‍ശിക്ഷ.
click on malayalam character to switch languages