മക്ക-മദീന-ജിദ്ദ നഗരങ്ങളെ ബന്ധിപ്പിച്ചു നിലവിൽ വന്ന അൽ ഹറമൈൻ റെയിൽവേ പദ്ധതി സൗദി ഭരണാധികാരി സൽമാൻ രാജാവ് നാടിനു സമർപ്പിച്ചു. ഒക്ടോബര്‍ ആദ്യവാരം ട്രെയിന്‍ യാത്രക്കാര്‍ക്കായി സര്‍വീസ് തുടങ്ങും. തീര്‍ഥാടകരുടെ യാത്രാ സമയം ഇനി പകുതിയായി കുറയും.
ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പദ്ധതി രാജ്യത്തിന് സമർപ്പിച്ചത്. അമീറുമാർ, മന്ത്രിമാർ, വിദേശ നേതാക്കൾ തുടങ്ങി നിരവധി പ്രമുഖർ ഉത്ഘാടന ചടങ്ങിൽ സംബന്ധിച്ചു. പദ്ധതിയെ സxബന്ധിച്ച ഡോക്യൂമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു. ശേഷം ജിദ്ദയിൽ നിന്നും മദീനയിലേക്ക് യാത്ര ചെയ്തുകൊണ്ടാണ് സൽമാൻ രാജാവ് പദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ചത്.
ഒക്ടോബര്‍ ആദ്യ വാരത്തിലാണ് ട്രെയിൻ യാത്രക്കാര്‍ക്കായി സര്‍വീസ് തുടങ്ങുക. മക്ക-മദീന യാത്രക്കു വേണ്ട സമയം കേവലം രണ്ടര മണിക്കൂർ മാത്രം. ജിദ്ദ-മക്ക സെക്ടറില്‍ 21 മിനുട്ടും. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലോടും അൽഹറമൈൻ അതിവേഗ ട്രെയിൻ.
35 ട്രെയിനുകളാണ് യാത്രക്കായി ഒരുക്കിയിരിക്കുന്നത്. 13 ക്യാബിനുകളിലായി 417 സീറ്റുകൾ. ആദ്യ വർഷം സ്പാനിഷ് കമ്പനിക്കാണ് ട്രെയിൻ ഓപ്പറേഷൻ ചുമതല. ടിക്കറ്റ് നിരക്കുകൾ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം ഉടൻ ആരംഭിക്കും.
ലക്ഷക്കണക്കിന് ഹജ്ജ് ഉംറ തീര്‍ഥാടകരുടെയും ആഭ്യന്തര യാത്രക്കാരുടെയും യാത്രാക്ലേശത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. 3 ഘട്ടങ്ങളായാണ് ഹറമൈൻ റെയിൽവേ പദ്ധതി പൂർത്തിയാക്കിയത്. 138 പാലങ്ങൾ, 850 കനാലുകൾ എന്നിവ റെയിൽവേ കടന്നുപോവുന്ന വഴിയിൽ നിർമിച്ചു. മക്ക, മദീന, ജിദ്ദ, റാബഗ് എന്നിങ്ങനെ 4 സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയായി. ജിദ്ദ വിമാനത്താവളത്തിനടുത്തായി അഞ്ചാമത്തെ സ്റ്റേഷൻ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
click on malayalam character to switch languages