കോട്ടയം: കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിൽ തിടുക്കത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യേണ്ടെന്ന അന്വേഷണസംഘത്തിന്റെ നിലപാട് ഉന്നതതല സമ്മർദം മൂലമാണെന്ന് ആക്ഷേപം. പരാതി പിൻവലിപ്പിക്കാനുള്ള നീക്കങ്ങൾക്ക് അനുകൂല സാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ പൊലീസെന്നും ബന്ധുക്കൾആരോപിക്കുന്നു. കന്യാസ്ത്രീയുടെ രഹസ്യമൊഴി ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും.
എന്നാൽ, പ്രതി ചേർത്താലുടൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ്ബിഷപ്പ്. പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കൻ അറസ്റ്റിന്റെ നിഴലിലായതോടെ പരാതി പിൻവലിപ്പിക്കാൻ നീക്കം ശക്തമാക്കുകയാണ് സഭാ നേതൃത്വം. ജലന്ധറിൽനിന്നുള്ള വൈദികരും കന്യാസ്ത്രീകളും അടങ്ങുന്ന സംഘം കേരളത്തിൽ തങ്ങിയാണ് രഹസ്യനീക്കം നടത്തുന്നത്. തൃശൂരിൽനിന്നുള്ള ചില വൈദികരും ചരടുവലികൾ നടത്തുന്നുണ്ട്.
ജലന്ധറിൽനിന്നുള്ള കന്യാസ്ത്രീകളുടെ ആറംഗസംഘവും കോട്ടയത്ത് എത്തി അനുനയനീക്കങ്ങൾ നടത്തിവരുകയാണ്. പരാതിക്കാരിക്ക് പിന്തുണ നൽകുന്ന വൈദികരെയും കന്യാസ്ത്രീകളെയും നേരിൽകണ്ട് പരാതി പിൻവലിപ്പിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. ഇവരുടെ ബന്ധുക്കളെ നിരന്തരം സന്ദർശിക്കുന്നുമുണ്ട്. മദർ സൂപ്പീരിയർ പദവി തിരികെ നൽകുന്നതടക്കമുള്ള വാഗ്ദാനവും ഇവർ കന്യാസ്ത്രീയുടെ ബന്ധുക്കളെ അറിയിച്ചതായാണ് വിവരം. എന്നാൽ, ഇതുവരെ പരാതിക്കാരിയായ കന്യാസ്ത്രീ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന.
കന്യാസ്ത്രീ അംഗമായ മിഷനറീസ് ഒാഫ് ജീസസ്(എംജെ) മദർ ജനറലിന്റെ നേതൃത്വത്തിൽ കന്യാസ്ത്രികൾ കോട്ടയത്തെ അടക്കം വിവിധ രൂപത അധ്യക്ഷന്മാരെ കാണുന്നുണ്ട്. ബിഷപ്പിനെ അനുകൂലിച്ചുള്ള കുറിപ്പും ഇവർ കൈമാറുന്നുണ്ട്. അതിനിടെ, കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെപകർപ്പിനായി അന്വേഷണ സംഘം ചങ്ങനാശ്ശേരി കോടതിയിൽ അപേക്ഷ നൽകി. ഇന്ന് മൊഴിയുടെ പകർപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
നേരത്തെ നൽകിയ പരാതിയും കോടതിയിൽ നൽകിയ മൊഴിയും വിശകലനം ചെയ്യാനാണ് തീരുമാനം. ഇതിൽ വ്യത്യാസമില്ലെങ്കിൽ ബിഷപ്പിനെ ചോദ്യം ചെയ്യും. ഇതിനായി കേരളത്തിലേക്ക് വിളിച്ചുവരുത്താനാണ് ആലോചിക്കുന്നത്. ഇതിനു മുന്നോടിയായി മൊഴിയിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങൾ, തീയതികൾ, സ്ഥലങ്ങൾ എന്നിവ സ്ഥിരീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനുശേഷം നിയമോപദേശം തേടും.
കേരളത്തിൽനിന്നുള്ള തെളിവുകളെല്ലാം ശേഖരിച്ചശേഷമാകും ബിഷപ്പിനെ ചോദ്യംചെയ്യുകയെന്നും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. മൂന്ന് ദിവസംകൂടി തെളിവ് ശേഖരണം തുടരും. ഇതിനുശേഷം ജലന്ധറിലേക്ക് പോകുകയോ ബിഷപ്പിനെ വിളിച്ചുവരുത്തുകയോ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
click on malayalam character to switch languages