കൊച്ചി: കോട്ടയത്തെ കെവിന്റെ ദുരഭിമാനകൊലയിൽ കടുത്ത വിമർശനവുമായി കോടതി. അധികാരസ്ഥാനത്തുള്ളവർ ഇരക്കും വേട്ടക്കാരനും ഒപ്പം ഓടുകയാണെന്നാണ് കോടതിയുടെ വിമർശനം. കെവിൻ കൊലക്കേസിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളാകുമെന്നാണ് സൂചന .
കെവിൻ വധക്കേസിൽ പ്രതികളായ നിയാസ്, ഇഷാൻ ഇസ്മയിൽ, റിയാസ് എന്നിവരുടെ റിമാൻഡ് അപേക്ഷ പരിഗണിച്ച ശേഷം തയാറാക്കിയ കസ്റ്റഡി റിപ്പോർട്ടിലാണ് കോടതിയുടെ നിരീക്ഷണം.സമൂഹമനഃസാക്ഷി ഉണരേണ്ട കേസാണിത്. പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നു. പ്രതികൾക്ക് അധികാരത്തിന്റെ താഴെതലത്തിൽനിന്ന് വഴിവിട്ട സഹായം ലഭിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ഡിവൈഎസ്പി ഗിരീഷ് പി സാരഥിയാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. പ്രതികളെ അഞ്ചുദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഷാനുവിനും സംഘത്തിനും കെവിനും അനീഷും താമസിച്ച മാന്നാനത്തെ വീട് കാണിച്ചുകൊടുത്തത് എഎസ്ഐയും ഡ്രൈവറുമാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണ്. എന്നാൽ, ആരോപണവിധേയരായ ഗാന്ധിനഗർ എസ്ഐ ഷിബുവിനെയും എഎസ്ഐ സണ്ണിമോനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇരുവരും സസ്പെൻഷനിലാണ്. പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ മുഴുവൻ പേർക്കുമെതിരെ കൊലക്കുറ്റത്തിനും ഗൂഢാലോചനക്കും തട്ടിക്കൊണ്ടുപോകലിനും കേസ് എടുത്തുവെന്നും ഐജി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അഞ്ചുവകുപ്പുകൾ ഉൾപ്പെടുത്തി ഉടൻ കുറ്റപത്രം തയാറാക്കും. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നും പ്രതിപ്പട്ടികയിൽ വരുന്ന പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നും ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ഐജി വ്യക്തമാക്കുന്നു. ഇതിനിടെ ഈ കേസിൽ കടുത്ത വിമർശനമാണ് ഭരണകൂടത്തിനെതിരെ കോടതി നടത്തിയത്. അധികാരസ്ഥാനത്തുള്ളവർ വേട്ടക്കാരനും ഇരക്കും ഒപ്പം ഒാടുകയാണെന്ന് ഏറ്റുമാനൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പറഞ്ഞത്.
click on malayalam character to switch languages