ലണ്ടൻ: വാഗ്ദാനങ്ങളുടെ പെരുമഴയുമായി പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ വീണ്ടും. ലേബർ പാർട്ടി അധികാരത്തിലെത്തിയാൽ സെന്റ് ജോർജ്ജ് ഡേ ഉൾപ്പെടെ നാല് പുതിയ ബാങ്ക് ഹോളിഡേകൾ കൂടി ബ്രിട്ടീഷ് കാർക്ക് ലഭിക്കുമെന്ന് ജെറമി കോർബിൻ. ഇംഗ്ലണ്ട്, വെയ്ൽസ്, സ്കോട്ലൻഡ്, നോർത്തേൺ അയർലൻഡ് തുടങ്ങിയിടങ്ങളിൽ നിന്നുള്ള നാല് വിശുദ്ധന്മാരോടുമുള്ള ആദരസൂചകമായാണ് ബാങ്ക് ഹോളിഡേകൾ പ്രഖ്യാപിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. സെന്റ് ജോർജ്ജ് ഡേ(ഏപ്രിൽ 23), സെന്റ് പാട്രിക് ഡേ (മാർച്ച് 17), സെന്റ് ഡേവിഡ് ഡേ (മാർച്ച് 1), സെന്റ് ആൻഡ്രുസ് ഡേ (നവംബർ 30) ഇതൊക്കെയാണ് ലേബറിന്റെ പരിഗണനയിലുള്ളത്. നിലവിൽ എട്ടു പബ്ലിക് ഹോളിഡേകൾ മാത്രമേ ബ്രിട്ടണിലുള്ളൂ, ഇത് ജി 20, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തുടങ്ങിയവയെക്കാൾ വളരെ കുറവാണ്.
സെന്റ് ജോർജ്ജ് ഡേ കൂടിയായ ഇന്ന് ബോൺമൗത്തിൽ നടക്കുന്ന യൂണിയൻ കോൺഫറൻസിലാണ് കോർബിൻ പുതിയ വാഗ്ദാനങ്ങൾ നൽകുക. നേരത്തെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്, ഇരുപത്തിയഞ്ച് വയസ്സ് വരെ ബസുകളിൽ സൗജന്യ യാത്ര തുടങ്ങി നിരവധി വാഗ്ദാനങ്ങൾ കോർബിൻ നൽകിയിരുന്നു. യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ് നിർത്തലാക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ടോറികളുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ലേബർ കാഴ്ച്ച വച്ചത്.
ഇന്ന് നടക്കുന്ന കോൺഫറൻസിൽ വിൻഡ്റഷ് തലമുറകൾക്ക് മേൽ സർക്കാർ കാട്ടിയ വിവേചനം കോർബിൻ മുഖ്യ ആയുധമാക്കും. “ലേബർ സർക്കാരിന്റെ കീഴിൽ ഒരു വിവേചനവും ആരും അനുഭവിക്കേണ്ടി വരില്ലെ, ഒരാളെയും രണ്ടാം തര പൗരന്മാരായി കണക്കാക്കുകയുമില്ല”. ഇന്നലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.എട്ടു വർഷത്തെ ടോറി ഭരണത്തിന് തടയിടേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
click on malayalam character to switch languages