സാലിസ്ബറി: സാലിസ്ബറിയിൽ മുൻ റഷ്യൻ ചാരനും മകൾക്കും നേരെയുണ്ടായ വധശ്രമത്തിന് ഉപയോഗിച്ച നെർവ് ഏജന്റായ നോർവിചോക്കിന്റെ സാന്നിദ്ധ്യമുണ്ടായ സ്ഥലങ്ങളിൽ അപകട സാധ്യത ഒട്ടും കുറഞ്ഞിട്ടില്ലെന്ന് വിദഗ്ദർ പറയുന്നു. കഴിഞ്ഞ മാർച്ച് നാലിനാണ് സെർഗെയ് സ്ക്രിപാലിനും(66), മകൾ യൂലിയ സ്ക്രിപാലിനും(33) എതിരെ വിഷദ്രാവകമുപയോഗിച്ച് വധശ്രമമുണ്ടായത്. സ്ക്രിപാലിന്റെ വീടിന്റെ മുൻ വാതിലിലാണ് വിഷദ്രാവകമായ നോർവിച്ചോക്ക് പ്രയോഗിച്ച്ചതെന്നാണ് കരുതുന്നത്. വീട്ടിൽ നിന്നും കാറിൽ സിറ്റി സെന്ററിലെത്തിയ സ്ക്രിപാലും മകളും ബിഷപ്പ്സ് മിൽ പബ്ബിലും തുടർന്ന് തൊട്ടടുത്തുള്ള സിസ്സി റെസ്റ്റോറന്റിലും ഭക്ഷണം കഴിക്കാനെത്തിയിരുന്നു. അതിനു ശേഷം മാൾട്ടിങ്സ് ഷോപ്പിംഗ് സെന്ററിന് സമീപമുള്ള ബെഞ്ചിൽ ഇരിക്കുമ്പോഴാണ് ഇവർ കുഴഞ്ഞു വീഴുന്നത്. ഈ സ്ഥലങ്ങളെല്ലാം വിഷലിപ്തമാണെന്നാണ് വിദഗ്ദർ പറയുന്നത്. കൂടാതെ ഇവർ സഞ്ചരിച്ച കാർ, ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനങ്ങൾ തുടങ്ങിയവയിലെല്ലാം വിഷാംശമുണ്ട്. കൂടാതെ സംഭവത്തെത്തുടർന്ന് അന്വേഷണത്തിനായി ആദ്യം സ്ക്രിപാലിന്റെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥനും വിഷബാധയേറ്റിരുന്നു. ഇദ്ദേഹത്തിന്റെ വീടുൾപ്പെടെ സിറ്റിയിലെ ഒമ്പതോളം സ്ഥലങ്ങളിലാണ് അണുവിമുക്തീകരണത്തിനുള്ള നടപടികൾ തുടങ്ങിയത്.
ഇന്നലെ രാത്രിയോടെ തന്നെ ഈ സ്ഥലങ്ങളിലെല്ലാം പുതിയ ബാരിക്കേഡുകളുടെ നിർമ്മാണം പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ആരംഭിച്ചിരുന്നു. ഇന്നലെ വൈകുന്നേരം സാലിസ്ബറി കൗൺസിൽ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും കൗൺസിലർമാരും നാട്ടുകാരുമായി ചർച്ച നടത്തിയിരുന്നു. ഡിപ്പാർട്ട്മെന്റ് ഫോർ എൻവിറോണ്മെന്റ്, ഫുഡ് ആൻഡ് റൂറൽ അഫയേഴ്സ്(ഡിഫ്ര) ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തിരുന്നു. ഡിഫ്ര ചീഫ് സയന്റിഫിക് അഡ്വൈസർ ഇയാൻ ബോയ്ഡ് ആണ് പ്രശ്നം സങ്കീർണ്ണമാണെന്ന് അറിയിച്ചത്. നിലവിൽ സിറ്റിയിലെ ഒമ്പത് സൈറ്റുകളിലും ഉള്ള പോലീസ് ബന്തവസ്സ് ശക്തിപ്പെടുത്തിയിട്ടുണ്ട്. അണുവിമുക്തീകരണത്തിന് 200 വിദഗ്ധ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ബാരിക്കേഡുകളുടെ പണി പൂർത്തിയായാലുടൻ ക്ളീനിംഗ് ആരംഭിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഇത് മാസങ്ങളോളം നീളുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം കൗൺസിൽ ഓഫീസുകളും സാലിസ്ബറി പോലീസ് സ്റ്റേഷനും പ്രവർത്തിച്ചിരുന്ന ബോൺഹില്ലിലെ കെട്ടിടവും പൂർണ്ണമായും ഒഴിപ്പിക്കും. ഈ കെട്ടിടത്തിലെ പോലീസ് സ്റ്റോർ റൂമിലാണ് അപകടത്തെ തുടർന്ന് സ്ക്രിപാലിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത സാധനങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. പോലീസ് സ്റ്റേഷനും കൗൺസിൽ ഓഫീസുകളും താത്കാലികമായി മറ്റൊരിടത്തേക്ക് മാറ്റുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
click on malayalam character to switch languages