തമിഴ്‌നാട്ടിൽ തലവേദനയായി ഉറുമ്പുകൾ. ഏഴ് ഗ്രാമങ്ങളിലാണ് ഉറുമ്പ് ശല്യം രൂക്ഷമായിരിക്കുന്നത്. വീടുകളിലെ കന്നുകാലികളേയും ചെടികളേയുമെല്ലാം ഉറുമ്പുകൾ നശിപ്പിക്കുകയാണെന്ന് പ്രദേശ വാസികൾ പറയുന്നു.
ലോകത്തെ ഏറ്റവും വിനാശകാരികളായ ജീവികളാണ് മഞ്ഞ കുഞ്ഞൻ ഉറുമ്പുകളെന്ന് ഇന്റർനാഷ്ണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ അഭിപ്രായപ്പെടുന്നു. ഇവ കടിക്കുകയോ വിഷം കുത്തിവയ്ക്കുകയോ ചെയ്യില്ലെങ്കിലും ഫോമിക് ആസിഡ് പുറപ്പെടുവിക്കും. ഈ ഫോമിക് ആസിഡാണ് കൃഷിക്കും കന്നുകാലികൾക്കും ഭീഷണിയാകുന്നത്.
ആനോപ്ലോപിസ് ഗ്രാസിലിപ്‌സ് എന്നാണ് ഈ മഞ്ഞ ഉറുമ്പുകളുടെ ശാസ്ത്രീയ നാമം. ഭ്രാന്ത് പിടിച്ച രീതിയിലാണ് ഇവ ഓടി നടക്കുക. കൃത്യമായ ഭക്ഷണ ശൈലി ഇവയ്ക്കില്ല. ഇവ എന്തിനേയും ഏതിനേയും കഴിക്കുമെന്ന് പ്രശസ്ത എന്റോമോളജിസ്റ്റ് ഡോ.പ്രണോയ് ബൈദ്യ പറഞ്ഞു.
ഡിണ്ടിഗലിലെ കരന്തമലൈ കാടുകൾക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലാണ് ഉറുമ്പ് ശല്യം രൂക്ഷം. കാടിനടുത്ത് പോലും പോകാൻ സാധിക്കുന്നില്ലെന്നും അപ്പോൾ തന്നെ ദേഹത്ത് ഇരച്ചുകയറി ശരീരം ചൊറിഞ്ഞ് തടിക്കുകയാണെന്നും കർഷകനായ സെൽവം ബിബിസിയോട് പറഞ്ഞു.
മുൻപും ഈ കുഞ്ഞനുറുമ്പുകൾ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും ഇത്ര വലിയ അളവിൽ ഇവയെ കാണുന്നത് ഇതാദ്യമായിട്ടാണ്. ഉറുമ്പ് ശല്യം കാരണം കാടിനടുത്തേക്ക് ഇപ്പോൾ കാലികളെ മേക്കാൻ കൊണ്ടുപോകാറില്ലെന്ന് കർഷകർ അറിയിച്ചു. ഒപ്പം കാടിനടുത്തെ വീടുകൾ പോലും ഉപേക്ഷിച്ച് പാലായനം ചെയ്തതായി കർഷകർ പറഞ്ഞു.
അന്തരീക്ഷത്തിലെ താപനില ഉയർന്നതാകാം ഉറുമ്പ് ശല്യം രൂക്ഷമാകാൻ കാരണമെന്നാണ് എന്റോമോളജിസ്റ്റ് ഡോ.പ്രിയദർശൻ ധർമരാജൻ പറയുന്നത്. ചൂട് കൂടിയതോടെ ഉറുമ്പുകളുടെ മറ്റബോളിക് റേറ്റ് വർധിക്കുകയും ഇത് അവയെ കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതാകാമെന്നും പക്ഷേ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പഠനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
click on malayalam character to switch languages