കൊച്ചി: അൽ ഖാഇദ ഭീകരരെതേടി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ ഒൻപത് പേർ പിടിയിലായതിലായി എൻ.ഐ.എ അറിയിച്ചു. ഇവരിൽ മൂന്ന് പേരെ കേരളത്തിൽ നിന്നാണ് പിടികൂടിയത്. എറണാകുളം പെരുമ്പാവൂരിൽ താമസിക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്. ആറ് പേരെ പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് എൻ.ഐ.എ അറിയിച്ചു.
എറണാകുളത്ത് പിടിയിലായ മൂന്നുപേരും ബംഗാളികളാണെന്നാണ് സൂചന. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസറഫ് ഹസൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായ മൂന്ന് പേർ. പിടിയിലായവർ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് എൻ.ഐ.എ വൃത്തങ്ങൾ വ്യക്തമാക്കി.
എറണാകുളത്ത് പുലർച്ചെ 3.30 ന് വൻ സുരക്ഷ സന്നാഹത്തോടെ എത്തിയ ഉന്നത സംഘം ഉറക്കത്തിൽ നിന്ന് എഴുന്നേൽപിച്ചാണ് അറസ്റ്റ് ചെയ്തത്. മുടിക്കൽ വഞ്ചിനാട് സ്വകാര്യ വ്യക്തിയുടെ ലോഡ്ജിൽ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഒപ്പമാണ് രണ്ട് പേർ കഴിഞ്ഞിരുന്നത്. ഒരാൾ മുടിക്കലിൽ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. ഇയാൾ കൊച്ചിയിൽ വസ്ത്രവ്യാപാര ശാലയിൽ ജോലി ചെയ്യുകയായിരുന്നു എന്നും വിവരമുണ്ട്.
രാജ്യത്ത് 12 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. എന്നാൽ അത് ഏതെല്ലാം ഇടങ്ങളാണെന്ന് എൻ.ഐ.എ വ്യക്തമാക്കുന്നില്ല. ഡിജിറ്റൽ ഡിവൈസുകളും ആയുധങ്ങളും ദേശവിരുദ്ധ ലേഖനങ്ങളും നാടൻ സ്ഫോടകവസ്തുക്കളും മറ്റു നിരവധി വസ്തുകളും അറസ്റ്റ് ചെയ്തവരിൽ നിന്നും പിടിച്ചെടുത്തതായി എൻ.ഐ.എ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
മുർഷിദാബാദ് സ്വദേശികളായ നജ്മുസ് സാകിബ്, അബു സൂഫിയാൻ, മൈനുൾ മൊണ്ഡാൽ, ലിയു യീൻ അഹ്മദ്, അൽ മാമുൽ കമൽ, അതിതൂർ റഹ്മാൻ എന്നിവരെയാണ് പശ്ചിമബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് എൻ.ഐ.എ വ്യക്തമാക്കി.
click on malayalam character to switch languages