കാഞ്ഞങ്ങാട് കല്ലുരാവിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഔഫ് അബ്ദുറഹ്മാന് കൊല്ലപ്പെട്ട സംഭവത്തിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയം തന്നെയാണെന്ന് ജില്ല പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. വോട്ടെണ്ണല്‍ ദിവസത്തെ ഡിവൈഎഫ്ഐ-യൂത്ത് ലീഗ് സംഘര്‍ഷത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. കൊലപാതകസമയത്ത് സംഘര്‍ഷം ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, കേസിലെ എല്ലാ പ്രതികളെയും പൊലീസ് പിടികൂടി. മുണ്ടത്തോട് സ്വദേശികളായ ഹസന്, ആഷിര്‍ എന്നിവരാണ് ഇന്ന് രാവിലെ പിടിയിലായത്. മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കേസിലെ മുഖ്യപ്രതിയും യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറിയുമായ ഇര്‍ഷാദിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് കാഞ്ഞങ്ങാട്ടെത്തിച്ചു. മുണ്ടത്തോട്ട് സ്വദേശി ഇസ്ഹാഖിനെയും പൊലീസ് കഴിഞ്ഞ ദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഇതിനിടെ ഔഫിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഹൃദയത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തില്‍ ഔഫിന്റെ ഹൃദയധമനിയില്‍ മുറിവേറ്റിട്ടുണ്ട്. അതിവേഗം രക്തം വാര്‍ന്നാതാണ് തല്‍ക്ഷണം മരിക്കാന്‍ കാരണമായത്. ഒറ്റക്കുത്തില്‍ ശ്വാസകോശം തുളച്ച കയറിയെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ബുധനാഴ്ച് രാത്രി 11 മണിയോടെയാണ് ഔഫിനും സുഹൃത്ത് ശുഹൈബിനും നേരേ ആക്രമണമുണ്ടായത്. സംഭവസ്ഥലത്തു വച്ച് തന്നെ ഔഫ് മരണപ്പെട്ടു. മുഖത്ത് പരുക്കേറ്റ ശുഹൈബ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശുഹൈബിന്റെ സാക്ഷി മൊഴിയിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ ഇര്‍ഷാദ്, ഇസ്ഹാഖ്, ഹസന് എന്നിവര്‍ക്കെതിരേ പൊലിസ് കേസെടുത്തത്.
കഴിഞ്ഞ 130 ദിവസത്തിനുള്ളില്‍ ആറു സിപിഐഎം പ്രവര്‍ത്തകരെയാണ് രാഷ്ട്രീയ എതിരാളികള്‍ കൊലപ്പെടുത്തിയതെന്ന് സിപിഐഎം പറഞ്ഞിരുന്നു.
”ആലപ്പുഴയിലെ സിയാദ് , തിരുവനന്തപുരം വെഞ്ഞാറംമൂടിലെ ഹഖ് മുഹമ്മദ്, മിഥിലാജ്, തൃശ്ശൂര്‍ പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപ്, കൊല്ലം ജില്ലയിലെ മണിലാല്‍, കാസര്‍ഗോഡ് ജില്ലയിലെ ഔഫ് അബ്ദു റഹ്മാന് എന്നീ സഖാക്കളെല്ലാവരും തന്നെ നാടിനും നാട്ടുകാര്‍ക്കും വളരെ വേണ്ടപ്പെട്ടവരായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് ആലപ്പുഴയില്‍ സ. സിയാദിനെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയത്. ജനകീയനും സന്നദ്ധ പ്രവര്‍ത്തകനുമായ സഖാവ് സിയാദ് നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന് ഭാര്യയോടൊപ്പം ഭക്ഷണം ഉണ്ടാക്കി, കോവിഡ് ക്വാറന്റൈയിന് കേന്ദ്രത്തില്‍ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആണ് സഖാവിന് നേരെ ആസൂത്രിതമായ ആക്രമണം ഉണ്ടായത്. സിയാദിന്റെ ജനകീയത ഭീഷണിയായി തോന്നിയതാണ് കോണ്‍ഗ്രസുകാരെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. ‘എന്നെ കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ട്’ എന്ന് കൊലപാതക സംഘത്തോട് അപേക്ഷിച്ചിട്ടും അവര്‍ സിയാദിനെ കൊല്ലുകയായിരുന്നു.”
”തിരുവനന്തപുരം വെഞ്ഞാറമ്മൂട് കോണ്‍ഗ്രസ് ഗുണ്ടാസംഘം അരിഞ്ഞുതള്ളിയ സ. ഹഖ് മുഹമ്മദും സ. മിഥിലാജും ഒരു നാടിന്റെയാകെ പ്രതീക്ഷകളായ രണ്ട് യുവാക്കളായിരുന്നു. കുടുംബം പോറ്റാന്‍ ഹഖ് മത്സ്യക്കച്ചവടമാണ് ചെയ്തതെങ്കില്‍ മിഥിലാജിന് പച്ചക്കറിക്കച്ചവടമായിരുന്നു. രണ്ട് കുടുംബങ്ങളുടെയും ഏക അത്താണികളായിരുന്നു ഇരുവരും. ഹഖ് മുഹമ്മദ് കൊല്ലപ്പെടുമ്പോള്‍ ഭാര്യ നജില ആറുമാസം ഗര്‍ഭിണിയായിരുന്നു. മിഥിലാജിന്റെ ഇളയ കുഞ്ഞിന് അഞ്ച് വയസ് മാത്രമായിരുന്നു പ്രായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമെത്തിക്കുന്നതിനായി അഹോരാത്രം പ്രയത്നിച്ച ഈ ചെറുപ്പക്കാരെ കൊലപ്പെടുത്തിയതിന് ശേഷവും രണ്ട് പേരെയും വ്യക്തിഹത്യ ചെയ്യാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്.”
”തൃശൂര്‍ കുന്നംകുളത്ത് സിപിഐഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സഖാവ് സനൂപിനെ ആര്‍എസ്എസ്-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാതാപിതാക്കള്‍ നേരത്തെ മരിച്ചുപോയ ആ ചെറുപ്പക്കാരന് സഹോദരങ്ങളുമില്ലായിരുന്നു. പുതുശ്ശേരി പ്രദേശത്തെ ജനങ്ങളൊന്നാകെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സനൂപിന്റെ മാനവീകത തിരിച്ചറിഞ്ഞവരാണ്. എപ്പോഴും ജനങ്ങള്‍ക്കിടയിലായിരുന്ന ആ യുവാവ്, സകലര്‍ക്കും പ്രിയങ്കരനുമായിരുന്നു. ആ ഒരു കാരണത്താലായിരുന്നു ആര് എസ് എസ് കാപാലികര്‍ കൊലക്കത്തി കൊണ്ട് സഖാവിനെ കൊന്നുകളഞ്ഞത്. കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്തില് യാതൊരു പ്രശ്നവുമില്ലാതിരുന്ന സമയത്താണ് സിപിഐ എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന സ. മണിലാലിനെ ആര്‍എസ്എസ് ക്രിമിനലുകള്‍ കുത്തിക്കൊലപ്പെടുത്തിയത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് അക്രമികള്‍ മണിലാലിനെ കുത്തിവീഴ്ത്തിയത്. യാതൊരു അക്രമ സംഭവങ്ങളുമില്ലാത്ത നാട്ടില്‍ മനപൂര്‍വ്വം സംഘര്‍ഷങ്ങളുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായിരുന്നു ആര്‍എസ്എസ് അന്ന് ശ്രമിച്ചത്.”
”തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ ലീഗിനേറ്റ പരാജയമാണ് കൊലക്കത്തി കയ്യിലെടുക്കാന്‍ മുസ്ലീം ലീഗിനെ നിര്‍ബന്ധിതമാക്കിയത്. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ പോകുകയായിരുന്ന സഖാവിനെയാണ് കൊലപ്പെടുത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനെതിരെ പ്രവര്‍ത്തിച്ചു എന്നത് മാത്രമായിരുന്നു സ. ഔഫ് അബ്ദുറഹ്മാന് മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം. സഖാവിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയാണ് ഇതിന് ലീഗ് പ്രതികാരം ചെയ്തത്.”
click on malayalam character to switch languages