ലണ്ടൻ: ബ്രിട്ടനെ പിടിച്ച് കുലുക്കിയാണ് അതിശൈത്യം വന്നെത്തിയത്. ഇന്നലെ രാത്രി മാത്രം രേഖപ്പെടുത്തിയത് -14 ഡിഗ്രി സെൽഷ്യസാണ്. വര്‍ഷത്തിലെ ഏറ്റവും തണുപ്പേറിയ രാത്രിയും കടന്ന് ബ്രിട്ടന്‍. കൊടുതണുപ്പില്‍ യാത്രാതടസ്സം വ്യാപകമായതിന് ശേഷമാണ് കനത്ത തണുപ്പില്‍ രാത്രി മുങ്ങിയത്. മഞ്ഞില്‍ വാഹനങ്ങള്‍ തെന്നുന്ന അവസ്ഥ നേരിട്ടതോടെ പലയിടത്തും മോട്ടോറിസ്റ്റുകള്‍ വഴിയില്‍ കുരുങ്ങി. വിമാനങ്ങള്‍ റദ്ദാക്കുകയും, റെയില്‍വെ ലൈനുകള്‍ അടച്ചിടുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ യാത്രക്കാര്‍ ഇതില്‍ കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ജീവന് ഹാനികരമായ ആംബര്‍ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സതേണ്‍ ഇംഗ്ലണ്ടും, വെയില്‍സും കനത്ത മഞ്ഞില്‍ മുങ്ങിയതോടെയാണ് ഇത്. ഇന്നലെ രാത്രി 9 മണിക്ക് മുന്‍പ് വീട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ റെയില്‍വെ യാത്ര പൂര്‍ത്തിയാക്കാന്‍ ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ടും, നെറ്റ്‌വര്‍ക്ക് റെയിലും യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു. മോട്ടോറിസ്റ്റുകള്‍ റോഡില്‍ അപകടകരമായ സാഹചര്യമാണ് നേരിടുന്നത്. ഐസ് നിറഞ്ഞ് ദുര്‍ഘടമായ റോഡാണ് വാഹനങ്ങളെ ഇന്നും കാത്തിരിക്കുന്നത്. ട്രെയിനുകള്‍ വൈകാനും, റദ്ദാക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കാലാവസ്ഥ മോശമായതോടെ ഹീത്രൂവില്‍ നിന്നുമുള്ള ഹൃസ്വദൂര വിമാനങ്ങള്‍ ബ്രിട്ടീഷ് എയര്‍വേസ് റദ്ദാക്കുകയോ, കൂട്ടിച്ചേര്‍ക്കുകയോ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച സ്ഥിതി കൂടുതല്‍ മോശമായാല്‍ യാത്രക്കാര്‍ക്ക് ഇതില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. വ്യാഴാഴ്ച വൈകുന്നേരം ഇരുന്നൂറോളം വാഹനങ്ങളാണ് കോണ്‍വാള്‍ ടെമ്പിളിന് സമീപം എ30-യില്‍ മണിക്കൂറുകളോളം കുരുങ്ങിയത്. എ38, എ39, എം5 എന്നിവിടങ്ങളിലും കനത്ത് മഞ്ഞുവീഴ്ച പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. 2012-ന് ശേഷം യുകെയിലെ ഏറ്റവും തണുപ്പേറിയ താപനിലയും ഇന്നലെ രേഖപ്പെടുത്തി. അബെര്‍ദീന്‍ഷയറിലെ ബ്രാമെറില്‍ മൈനസ് 14.5 സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
കൊടുംമഞ്ഞില്‍ ഒരു നവജാതശിശുവിനെ ഈസ്റ്റ് ലണ്ടന്‍ ന്യൂഹാമിലെ പാര്‍ക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വാര്‍ത്തയായി. കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
click on malayalam character to switch languages