കോഴിക്കോട്: സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണച്ച പ്രതിപക്ഷ പാർട്ടികളെ വിമർശിച്ചും ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത മുസ് ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീറിനെ അഭിനന്ദിച്ചും കോൺഗ്രസ് നേതാവ് വി.ടി ബൽറാം എം.എൽ.എ. ബ്രാഹ്മണ്യത്തിനെതിരായ യഥാർഥ പോരാട്ടമായ സംവരണത്തിന്‍റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ടാണെന്ന് ബൽറാം കുറ്റപ്പെടുത്തി.
അധഃസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവർണരുടെ നഷ്ടപ്രതാപത്തെ കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ബൽറാം ചൂണ്ടിക്കാട്ടുന്നു. ബില്ലിനെ എതിർത്ത ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ട് ചെയ്യാനും അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാനും കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നുവെന്നും ബൽറാം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണം:
ശബരിമലയിൽ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥർ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ.
ബ്രാഹ്മണ്യത്തിനെതിരായ യഥാർഥ പോരാട്ടമായ സംവരണത്തിന്‍റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ട്! അധഃസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവർണ്ണരുടെ നഷ്ടപ്രതാപത്തെ കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദം!!
ശ്രീ ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാനും അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാനും കഴിഞ്ഞു എന്നതിൽ ഏറെ അഭിമാനം തോന്നുന്നു.
click on malayalam character to switch languages