ന്യൂയോര്‍ക്ക് : യുഎസ് ഓപ്പൺ ടെന്നീസ് മത്സരത്തിൽ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ നൊവാക് ജോക്കോവിച്ച് നാലാം റൗണ്ടിൽ പുറത്ത്. മത്സരത്തിനിടെ
മൂന്നാം സെറ്റില്‍ പരിക്കേറ്റ് സെർബിയൻ താരം പിന്മാറുകയായിരുന്നു. ആദ്യ രണ്ടു സെറ്റുകളും സ്വിസ് താരം സ്റ്റാൻ വാവ്‌റിങ്ക നേടിയിരുന്നു. ഇതോടെ വാവ്‌റിങ്ക ക്വാർട്ടറിൽ പ്രവേശിച്ചു. സ്‌കോർ : 6-4, 7-5, 2-1. അഞ്ചാം സീഡ് ഡാനില്‍ മെദ്‌വെദേവാണ് ക്വാര്‍ട്ടറില്‍ വാവ്‌റിങ്കയുടെ എതിരാളി.
നേരത്തെ നടന്ന മത്സരത്തിൽ ഇതിഹാസ താരം റോജർ ഫെഡറർ യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്നു. ബെല്‍ജിയന്‍ താരം ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെഡറർ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ടൂര്‍ണമെന്റിലെ 15ാം സീഡായ ഗോഫിന് മൂന്നാം സീഡായ ഫെഡററെ ഒരു തരത്തിലും പിന്നിലാക്കാൻ സാധിച്ചില്ല. സ്‌കോർ : 6-2, 6-2, 6-0.
വനിത വിഭാഗത്തിൽ ടെന്നീസ് ഇതിഹാസം സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്ക് ക്രൊയേഷ്യയുടെ പെട്ര മാര്ട്ടിച്ചിനെയാണ് സെറീന പരാജയപ്പെടുത്തിയത്. മത്സരത്തിനിടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ് വൈദ്യസഹായം തേടേണ്ടിവന്നിട്ടും മത്സരത്തിനിറങ്ങി ജയം ഉറപ്പിക്കുകയായിരുന്നു. രണ്ടാം സെറ്റിനിടെ കാല്ക്കുഴയ്ക്കുണ്ടായ വേദനയെ തുടര്‍ന്ന് താരം കോര്‍ട്ടില്‍ ഇരുന്നു. പിന്നീട് വൈദ്യസഹായം തേടിയ ശേഷം കോര്‍ട്ടിലേക്ക് തിരികെ എത്തുകയായിരുന്നു.ക്വാര്‍ട്ടറില്‍ ചൈനയുടെ വാംഗ് ഗ്വിയാംഗ് ആണ് സെറീനയുടെ എതിരാളി. സ്കോര്‍: 6-3, 6-4.
മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ആഷ്ലി ബാർട്ടി യുഎസ് ഓപ്പണിൽനിന്നു പുറത്തായി. ഓസ്ട്രേലിയൻ രണ്ടാം സീഡായ ബാർട്ടിയെ നേരിട്ടുള്ള സെറ്റുകൾക്ക് ചൈനയുടെ 18-ാം സീഡ് വാംഗ് ക്വിയാംഗിയാണ് തോൽപ്പിച്ചത്. സ്‌കോർ: 6-2, 6-4. കഴിഞ്ഞ വർഷം രണ്ടു തവണ ബാർട്ടിയും ക്വിയാംഗും ഏറ്റുമുട്ടിയപ്പോഴും ജയം ബാർട്ടിക്കൊപ്പമായിരുന്നു.
click on malayalam character to switch languages