ലണ്ടൻ: ബ്രിട്ടനിൽ ദീർഘകാല കാലം അധികാരത്തിലിരുന്ന എലിസബത്ത് രാജ്ഞിയുടെ മരണം അവരുടെ കൊച്ചുമക്കളും സഹോദരങ്ങളുമായ വില്യമിനും ഹാരിക്കുമിടയിലെ പിണക്കം തീർക്കുന്നതിനും നിമിത്തമായി. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഹാരിയുടെ ഭാര്യയായ മേഗൻ മാർക്കിൾ എത്തുമോ എന്നതായിരുന്നു രാജ്ഞി മരിച്ചപ്പോൾ തൊട്ട് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ചർച്ച വിഷയം. മേഗൻ എത്തില്ല എന്നു തന്നെയായിരുന്നു വിധിയെഴുത്തും.
ശനിയാഴ്ച വൈകീട്ടോടെ മേഗൻ രാജ്ഞിയെ അവസാനമായി കാണാൻ യു.എസിൽ നിന്നെത്തിയതോടെ എല്ലാ അഭ്യൂഹങ്ങളും വെറുതെയായി. ദേശീയ ദുഃഖാചരണത്തിന്റെ രണ്ടാംദിവസം വില്യമിന്റെയും ഹാരിയുടെയും കുടുംബം പൊതുജനങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. 2020 മാർച്ചിനു ശേഷം ആദ്യമായാണ് ഇരുകുടുംബങ്ങളും പൊതുമധ്യത്തിലെത്തുന്നത്.
കഴിഞ്ഞ വർഷം എലിസബത്ത് രാജ്ഞിയുടെ ഭർത്താവും മുത്തശ്ശനുമായ ചാൾസ് രാജകുമാരൻ മരിച്ചപ്പോൾ വില്യമും ഹാരിയും ഒരുമിച്ച് പങ്കെടുത്തിരുന്നില്ല. ജൂണിൽ രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിലും സഹോദരങ്ങൾ ഒന്നിച്ചില്ല. രാജ്ഞി മരിച്ചപ്പോൾ ഹാരി തനിച്ചാണ് എത്തിയത്. മേഗനും കുട്ടികളും യു.എസിൽ തന്നെ കഴിയാൻ തീരുമാനിക്കുകയായിരുന്നു. എന്തുകൊണ്ട് മേഗൻ വന്നില്ല എന്ന ചോദ്യങ്ങൾക്ക് അനിവാര്യമായ ചില കാരണങ്ങളാൽ അവർക്ക് യു.എസിൽ കഴിയേണ്ടി വന്നു എന്നായിരുന്നു ഹാരിയുടെ മറുപടി. ഇന്നലെ വൈകീട്ടോടെ മേഗൻ എത്തിയപ്പോൾ എല്ലാ സംശയങ്ങൾക്കും വിരാമമായി. രാജ്ഞിയുടെ അന്ത്യ ചടങ്ങുകളിൽ പങ്കെടുക്കാൻ ഹാരിയെയും മേഗനെയും ക്ഷണിച്ചതായി വില്യമും വ്യക്തമാക്കിയിരുന്നു.
രാജ്ഞിക്ക് വിട നൽകുന്ന ചടങ്ങിൽ പങ്കെടുക്കുമ്പോൾ നാലുപേരും കറുത്ത വസ്ത്രമാണ് ധരിച്ചത്. ഹാരിയും മേഗനും കൈകൾ കോർത്തു പിടിച്ചിരുന്നു.
2018ൽ ഹാരി യു.എസ് നടിയായ മേഗനെ വിവാഹം കഴിച്ചതോടെയാണ് കുടുംബബന്ധത്തിന് വിള്ളൽ വീണത്. കൊട്ടാരത്തിൽ താൻ നിരവധി തവണ വംശീയാധിക്ഷേപം നേരിട്ടതായും ആത്ഹത്യയെ കുറിച്ച് വരെ ചിന്തിച്ചതായും മേഗൻ വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷം ഹാരിയും മേഗനും കൊട്ടാരത്തിൽ നിന്ന് വിടപറഞ്ഞ് രാജപദവികൾ ഉപേക്ഷിച്ച് യു.എസിലേക്ക് താമസം മാറ്റി. ആരോപണങ്ങൾക്ക് മറുപടിയായി രാജകുടുംബം വംശീയ കുടുംബമല്ലെന്ന് വില്യം പിന്നീട് പ്രതികരിച്ചിരുന്നു. അമ്മക്ക് വിട നൽകവെ, മകനും വില്യമിന്റെയും ഹാരിയുടെയും പിതാവായ ചാൾസ് രാജാവ് ഹാരിയോടും മേഗനോടുമുള്ള സ്നേഹം മറച്ചുവെച്ചില്ല.
click on malayalam character to switch languages